Skip to main content
പാറ്റ്ന

 

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന റാലിയുടെ വേദിക്ക് സമീപം നാടന്‍ ബോംബ്‌ സ്ഫോടനങ്ങളില്‍ അഞ്ച് പേര്‍ മരിച്ചു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. പാറ്റ്ന റെയില്‍വേ സ്റ്റേഷനില്‍ നടന്ന സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

ബീഹാറില്‍ നടന്നതെന്ന് ഏറ്റവും വലുതെന്ന വിശേഷണവുമായി ബി.ജെ.പി സംഘടിപ്പിച്ച ഹുംകാര്‍ റാലി നടക്കുന്ന ഗാന്ധി മൈതാനത്തിന് സമീപം അഞ്ചോളം ചെറു സ്ഫോടനങ്ങള്‍ ഉണ്ടായി. ഇത് റാലിക്കെത്തിയ ജനങ്ങളില്‍ വന്‍പരിഭ്രമം ഉളവാക്കി. ഇവിടെ നിന്നാണ് പോലീസ് ഒരാളെ സംശയാര്‍ത്ഥം കസ്റ്റഡിയില്‍ എടുത്തത്.

 

 

പാറ്റ്ന റെയില്‍വേ സ്റ്റേഷനിലാണ് ആദ്യം ബോംബ്‌ സ്ഫോടനം നടന്നത്. ഇവിടെ ഒരു ബോംബ്‌ കണ്ടെടുത്ത് നിര്‍വീര്യമാക്കിയതായി പോലീസ് അറിയിച്ചു.

 

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ (യു) ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിട്ടതിന് ശേഷം നരേന്ദ്ര മോഡി പങ്കെടുക്കുന്ന ബീഹാറിലെ ബി.ജെ.പിയുടെ ആദ്യപരിപാടിയാണിത്‌. മോഡിയെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്നതില്‍ പ്രതിഷേധിച്ചാണ് ജെ.ഡി (യു) ജൂണില്‍ മുന്നണി വിട്ടത്. ഇരുപാര്‍ട്ടികളും സഖ്യത്തിലായിരുന്ന 2005-ലേയും 2010-ലേയും സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ മോഡിയെ ബീഹാറില്‍ പൊതുയോഗത്തില്‍ പങ്കെടുപ്പിക്കുന്നതിന് നിതീഷ് അനുവദിച്ചിരുന്നില്ല.