Skip to main content

hong kong protesters arrested

 

ഹോംഗ് കോംഗ് നഗരത്തിലെ പ്രധാന തെരുവുകളില്‍ ജനായത്ത പ്രക്ഷോഭകര്‍ നിരത്തിയ തടസ്സങ്ങള്‍ നീക്കാനുള്ള പോലീസിന്റെ ശ്രമം സംഘര്‍ഷത്തിനിടയാക്കുന്നു. ബുധനാഴ്ച രാവിലെ പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് കുരുമുളക് പൊടി പ്രയോഗിക്കുകയും ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രാതിനിധ്യം ആവശ്യപ്പെട്ടാണ് കഴിഞ്ഞ മൂന്നാഴ്ചയായി പ്രക്ഷോഭം നടക്കുന്നത്.  

 

ഒരു പ്രധാന റോഡില്‍ പ്രക്ഷോഭകര്‍ ഉയര്‍ത്തിയ ബാരിക്കേഡുകള്‍ മാറ്റാന്‍ പോലീസ് നീക്കം തുടങ്ങിയതോടെയാണ് സ്ഥിതി വഷളാകാന്‍ തുടങ്ങിയത്. ഇത് തടയാന്‍ പ്രക്ഷോഭകര്‍ തടിച്ചുകൂടുകയായിരുന്നു. അറസ്റ്റിലായ ഒരാളെ പോലീസ് മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ഏകദേശം 45 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

2017-ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ ചൈനീസ് അധികൃതര്‍ പുറത്തുവിട്ടതോടെയാണ്‌ പ്രക്ഷോഭം ആരംഭിച്ചത്. പ്രവിശ്യയുടെ മുഖ്യഭരണാധികാരിയെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകുമെങ്കിലും ബീജിംഗ് അംഗീകരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് മാത്രമേ മത്സരിക്കാന്‍ കഴിയൂ. ഇതിനെതിരെയാണ് പ്രധാനമായും വിദ്യാര്‍ഥികളുടെ മുന്‍കൈയ്യില്‍ പ്രക്ഷോഭം നടക്കുന്നത്.

 

ഈ മാസമാദ്യം തുടങ്ങിയ പ്രക്ഷോഭത്തിന്‍റെ തുടക്കത്തില്‍ ഒരു ലക്ഷത്തോളം പേരുടെ പങ്കാളിത്തമുണ്ടായിരുന്ന്. ഒരാഴ്ചയിലേറെ നഗരത്തില്‍ തമ്പടിച്ച് കഴിഞ്ഞതിന് ശേഷം ഭൂരിഭാഗം വിദ്യാര്‍ഥികളും സര്‍വ്വകലാശാലകളിലേക്കും മറ്റും മടങ്ങിയിരുന്നു. എന്നാല്‍, ഇപ്പോഴും ആയിരക്കണക്കിന് പ്രക്ഷോഭകര്‍ നഗരത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രക്ഷോഭം പൊതുവേ സമാധാനപരമാണെങ്കിലും ചൈന-അനുകൂലികള്‍ പ്രക്ഷോഭത്തിന് നേരെ നടത്തിയ പ്രകടനം കഴിഞ്ഞ ദിവസം അക്രമാസക്തമായിരുന്നു.

 

ബ്രിട്ടന്റെ കോളനിയായിരുന്ന ഹോംഗ് കോംഗ് 1947-ല്‍ ഉണ്ടാക്കിയ ഉടമ്പടി അനുസരിച്ച് 1997-ലാണ് വീണ്ടും ചൈനയുടെ ഭാഗമായത്. ഹോംഗ് കോംഗില്‍ നിലവിലുള്ള ഭരണ വ്യവസ്ഥ 2047 വരെ തുടരാമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ള ചൈനീസ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഒരു രാഷ്ട്രം, രണ്ട് വ്യവസ്ഥ എന്ന ഈ തത്വമനുസരിച്ച് ചൈനയുടെ പ്രത്യേക ഭരണ പ്രവിശ്യയാണ് ഹോംഗ് കോംഗ്.