Skip to main content

കൊവിഡ് അതിരൂക്ഷമായിരിക്കെ സി.പി.ഐ.എം ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നതില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. എന്തുകൊണ്ട് കൊവിഡില്‍ പാര്‍ട്ടി സമ്മേളനം നിര്‍ത്തിവെക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചില്ലെന്ന ചോദ്യത്തിനാണ് വീണ ജോര്‍ജിന്റെ പ്രതികരണം. കൊവിഡ് പ്രോട്ടോക്കോള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും ജില്ലാ കലക്ടര്‍മാരാണ് അതത് ജില്ലകളിലെ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത് ഉറപ്പുവരുത്തേണ്ടതെന്നും ആരോഗ്യമന്ത്രി. സി.പി.എം സമ്മേളനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടപ്പാക്കുകയെന്ന് നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. അത് നടപ്പാക്കുന്നുണ്ടോയെന്ന് അതത് ജില്ലാ കലക്ടര്‍മാര്‍ പരിശോധിക്കും. സമ്മേളനങ്ങളിലെ പ്രോട്ടോക്കോള്‍ നേതാക്കള്‍ ഉറപ്പാക്കും.

ആശുപത്രികളിലെ ഒക്യുപന്‍സി പരിഗണിച്ചാണ് തൃശൂര്‍ ജില്ലയിലെ നിയന്ത്രണങ്ങള്‍ കുറച്ചത്. കാസര്‍ഗോഡ് നിലവിലുള്ള ഐ.സി.യു സംവിധാനങ്ങളില്‍ വര്‍ധനവുണ്ടായാല്‍ കാറ്റഗറി മാറ്റും. എല്ലാ ജില്ലകളെയും ഒരേ ശാസ്ത്രീയ മാനദണ്ഡത്തിലൂടെയാണ് കാറ്റഗറി നിശ്ചയിച്ചതെന്നും വീണ ജോര്‍ജ്ജ്. ഓരോ തരംഗത്തിലും ഓരോ തരത്തിലുള്ള പ്രതിരോധ രീതിയാണ് അവലംബിച്ചതെന്നും വീണ ജോര്‍ജ്ജ്. കാസര്‍ഗോഡ് ജില്ലയിലെ നിയന്ത്രണ ഉത്തരവ് പിന്‍വലിച്ച സാഹചര്യം എന്താണെന്ന് ജില്ലാ കലക്ടറോട് ചോദിക്കണമെന്നും ആരോഗ്യമന്ത്രി. ശാസ്ത്രീയ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ഓരോ ജില്ലകളിലെയും നിയന്ത്രണം.

കൊവിഡ് കുതിച്ചുയരുന്ന കാലത്തെ സി.പി.എം ജില്ലാസമ്മേളനം കൊവിഡ് രൂക്ഷമാക്കില്ലേ? എന്ന ചോദ്യത്തില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. ജനങ്ങള്‍ക്കും സി.പി.എമ്മിനും ഒറ്റ മാനദണ്ഡം തന്നയാണെന്നും മന്ത്രി. ആരോഗ്യമന്ത്രിയെ മൂലക്കിരുത്തിയെന്നും നിര്‍ദേശങ്ങളും തീരുമാനങ്ങളും നടപ്പാക്കുന്നത് എ.കെ.ജി സെന്റര്‍ ആണെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് മറുപടി പറയാനില്ലെന്ന് മന്ത്രി.

രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും കൊവിഡിനെതിരെ ഒന്നിച്ച് നില്‍ക്കണം. രാഷ്ട്രീയ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഊ ഘട്ടത്തില്‍ മറുപടി പറയാനില്ല. കൊവിഡിനെതിരായ യുദ്ധത്തിലാണ് ആരോഗ്യവകുപ്പ്. കൊവിഡ് പ്രതിരോധവും പ്രോട്ടോക്കോള്‍ പാലിക്കലും എല്ലാവരുടെയും ഉത്തരവാദിത്വമാണ്. അതില്‍ രാഷ്ട്രീയ ഭേദമില്ല.