Skip to main content

കോഴിക്കോട് വടകരയില്‍ താലൂക്ക് ഓഫീസ് തീപിടിത്തത്തില്‍ നശിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍. പോലീസും ഇലക്ട്രിക്കല്‍ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. രാവിലെ ആറ് മണിയോടെയാണ് താലൂക്ക് ഓഫീസില്‍ തീയും പുകയും ഉയരുന്നത് കണ്ടത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല കാരണം എന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം കെ.എസ്.ഇ.ബി പറഞ്ഞു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരും വടകര എം.എല്‍.എ കെ.കെ രമയും രംഗത്തെത്തിയിരുന്നു.

ഓഫീസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചെന്ന് ജീവനക്കാര്‍ പറയുന്നു. 2019ന് മുമ്പുള്ള ഫയലുകളാണ് കത്തി നശിച്ചത്. സമാന്തര സംവിധാനം ഒരുക്കാന്‍ റവന്യു അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പുരാവസ്തു വകുപ്പിന്റെ പൈതൃക പട്ടികയിലുള്ള കെട്ടിടമാണ് കത്തി നശിച്ചത്.

തീപിടിത്തത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് റവന്യുമന്ത്രി കെ രാജന്‍ പ്രതികരിച്ചു. സംഭവത്തില്‍ ഉച്ചയ്ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ വടകരയില്‍ യോഗം ചേരുന്നുണ്ട്. അട്ടമറി സാധ്യതയടക്കം എല്ലാം പരിശോധിക്കുമെന്ന് റൂറല്‍ എസ്.പി അറിയിച്ചു. വടകര ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.