Skip to main content

മോഡലുകളുടെ അപകടമരണത്തിന് കാരണമായത് സൈജു തങ്കച്ചന്‍ കാറില്‍ പിന്തുടര്‍ന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. സൈജു ലഹരിക്ക് അടിമയാണെന്നും കമ്മീഷണര്‍ പറഞ്ഞു. സൈജുവിന്റെ ഫോണില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇയാളുടെ ലഹരി മരുന്ന് ഉപയോഗത്തെക്കുറിച്ചും ഇടപാടുകളെക്കുറിച്ചുമുള്ള തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടന്നു വരികയാണ്.

ദുരുദ്ദേശ്യത്തോടെയാണ് സൈജു അന്‍സി കബീറിനെയും അഞ്ചന ഷാജനേയും കാറില്‍ പിന്തുടര്‍ന്നത്. ഈ ചേസിങ്ങാണ് അപകടമുണ്ടായതിന്റെ പ്രധാന കാരണമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. സൈജു നേരത്തെ പല പെണ്‍കുട്ടികളെയും ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നും ഇവര്‍ പരാതിപ്പെട്ടാല്‍ പോലീസ് കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടിക്ക് ശേഷം സൈജു മോഡലുകളായ യുവതികളെ പിന്തുടര്‍ന്നതും ദുരുദ്ദേശ്യത്തോടെയായിരുന്നു. സംഭവദിവസം രാത്രി പെണ്‍കുട്ടികളെ കൊച്ചിയില്‍ തന്നെ നിര്‍ത്താനായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ യുവതികളും സുഹൃത്തുക്കളും ഇതിന് വിസമ്മതിച്ചതോടെയാണ് ഇവരെ പിന്തുടര്‍ന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.