Skip to main content

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാനൂറിലേറെ സിനിമകളില്‍ പാട്ടുകളെഴുതി. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം അയ്യായിരത്തോളം ഗാനങ്ങള്‍ രചിച്ചു.

1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി.ജി. ഭാസ്‌കരന്‍നായരുടെയും മൂത്തമകനായിട്ടാണ് ബി.ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമലയുടെ ജനനം. ബിച്ചു എന്നത് വിളിപ്പേരായിരുന്നു.

ശബരിമല ശ്രീ ധര്‍മ്മ ശാസ്താ എന്ന ചിത്രത്തില്‍ സഹസംവിധായകനായിട്ടാണ് സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. സി.ആര്‍.കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് വേണ്ടി 'ബ്രാഹ്‌മമുഹൂര്‍ത്തം' എന്ന് തുടങ്ങുന്ന ഗാനമെഴുതിയാണ് തുടക്കം. എന്നാല്‍ ഈ ചിത്രം റിലീസ് ആയില്ല. നടന്‍ മധു നിര്‍മിച്ച അക്കല്‍ദാമയാണ് ബിച്ചു തിരുമല ഗാനമെഴുതി റിലീസ് ആയ ആദ്യ ചിത്രം. 1981ല്‍ തേനു വയമ്പും, തൃഷ്ണ എന്നീ ചിത്രങ്ങള്‍ക്കും 1991ല്‍ കടിഞ്ഞൂല്‍ കല്യാണം എന്ന ചിത്രത്തിനും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

പിന്നണി ഗായിക സുശീലാ ദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനുമാണ് സഹോദരങ്ങള്‍. ഭാര്യ പ്രസന്ന, മകന്‍ സുമന്‍.