Skip to main content

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു. 140 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നത്. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി.

140 അടി കവിഞ്ഞതോടെയാണ് തമിഴ്‌നാട് കേരളത്തിന് ഒരു മുന്നറിയിപ്പ് നല്‍കിയത്. വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയുടെ കാര്യം പരിഗണിച്ചായിരിക്കും അണക്കെട്ട് തുറക്കുന്നത് പരിഗണിക്കുക. ഇന്നലെ വൈകുന്നേരം മുതല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയായിരുന്നു. രാത്രി മുതലുള്ള കണക്ക് പ്രകാരം നാലായിരം ഘനയടിയിലധികം ജലമാണ് ഓരോ മണിക്കൂറിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 

നവംബര്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം അപ്പര്‍ റൂള്‍ പ്രകാരം പരമാവധി 141 അടി ജലം സംഭരിക്കാന്‍ സാധിക്കും. എന്നാല്‍ ശക്തമായ മഴ തുടരുകയാണെങ്കില്‍ പെട്ടെന്ന് തന്നെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമെന്നാണ് വിവരം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും 2398.76 അടിയായി ഉയര്‍ന്നിരിക്കുകയാണ്.