Skip to main content

സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്‌കൂളിലെ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങും. നേരത്തെ 15-ാം തിയതി മുതല്‍ തുടങ്ങാന്‍ ആയിരുന്നു തീരുമാനം. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ നടക്കുന്നതിനാല്‍ ആണ് ഈ തീരുമാനം. ഈ മാസം 12 മുതലാണ് സര്‍വേ. 3,5,8 ക്ലാസ്സുകളെ അടിസ്ഥാനം ആക്കിയാണ് സര്‍വേ നടക്കുന്നത്. അതേസമയം ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 ന് തന്നെ ആണ് തുടങ്ങുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതു സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.

ക്ലാസ്സുകള്‍ തുടങ്ങാന്‍ വൈകിയാല്‍ കേരളം മാനവവിഭശേഷി മന്ത്രാലയത്തിന്റെ ദേശീയ തലത്തിലുള്ള സര്‍വേയില്‍ നിന്നും പുറന്തള്ളപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് എട്ടാം ക്ലാസ് നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചത്.

 

കൊവിഡ് വ്യാപനം കാരണം ഒന്നര വര്‍ഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം നവംബര്‍ ഒന്നു മുതലാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നത്. 8,9, പ്ലസ് വണ്‍ ഒഴികെ ബാക്കി ക്ലാസുകള്‍ അന്ന് തുടങ്ങിയിരുന്നു. ആദ്യ രണ്ടാഴ്ച ഉച്ച വരെയാണ് ഇപ്പോള്‍ സ്‌കൂളുകളിലെ ക്ലാസുകള്‍. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാണ് ക്ലാസുകള്‍ നടത്തുന്നത്. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോ ബബിളായി കണക്കാക്കിയാണ് പഠനം.

കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നില്ല. ഉച്ചഭക്ഷണം കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചായിരിക്കണം. ആദ്യ രണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കം മാറ്റമുണ്ടാകും.