പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സര്‍ക്കാര്‍ നടപടി പോക്കറ്റടിക്കാരന്റെ ന്യായം മാത്രമെന്ന് സംസ്ഥാന ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇന്ധന നികുതിയില്‍ നിന്നുള്ള വരുമാനം വെച്ചാണ് സംസ്ഥാനം പെന്‍ഷനും ശമ്പളവുമടക്കമുള്ള ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നത്. നികുതി കുറയ്ക്കാനാവില്ലെന്നും കേരളം ആറ് വര്‍ഷത്തിനിടെ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും പറഞ്ഞ മന്ത്രി കൂട്ടിയ നികുതിയാണ് മറ്റ് സംസ്ഥാനങ്ങള്‍ കുറയ്ക്കുന്നതെന്നും കുറ്റപ്പെടുത്തി.
മോദി സര്‍ക്കാര്‍ 2014 ല്‍ അധികാരത്തിലെത്തുമ്പോള്‍ 9.48 രൂപയായിരുന്നു എക്സൈസ് നികുതി. അത് പിന്നീട് 32 രൂപ വരെ വര്‍ധിപ്പിച്ച് 10 രൂപ കുറക്കുകയാണ് ചെയ്തത്. പോക്കറ്റിലെ കാശ് മുഴുവന്‍ തട്ടിപ്പറിച്ച് വണ്ടിക്കൂലി തരുന്ന പോക്കറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളം ആനുപാതികമായി വില കുറച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി കാണണം. ഇപ്പോള്‍ കേന്ദ്രം കുറച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വില കുറയ്ക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡിന്റെ അടക്കം വലിയ ബാധ്യത സംസ്ഥാനത്തിന് ഉണ്ട്. പ്രാഥമികമായി സംസ്ഥാനം ഇപ്പോള്‍ കുറച്ചിട്ടുണ്ട്. മുഖം മിനുക്കാനുള്ള പരിപാടിയാണ് ഇപ്പോള്‍ കേന്ദ്രത്തിന്റേത്. കഴിഞ്ഞ ആറ് വര്‍ഷത്തില്‍ കേരളം നികുതി കൂടിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങള്‍ കുറച്ചതിന്റെ കണക്ക് എടുത്തിന് ശേഷം അതില്‍ മറുപടി പറയാം. അര്‍ഹമായ വിഹിതം കേന്ദ്രം തരേണ്ടയിരുന്നു. നയപരമായ വിഷയമാണ്, കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം കൂടുതല്‍ പറയാം.
നിലവില്‍ സംസ്ഥാന വാറ്റ് പെട്രോള്‍ വിലയില്‍ 26 രൂപയ്ക്ക് മുകളിലുണ്ട്. ആനുപാതികമായ വര്‍ധനവ് ഇന്ധന വില വര്‍ധിപ്പിച്ചപ്പോഴെല്ലാം ഇതിലുണ്ടായിരുന്നു. ഇതില്‍ ആനുപാതികമായ കുറവ് ഇപ്പോള്‍ കേന്ദ്രം വില കുറച്ചതോടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു രൂപ പോലും കുറയ്ക്കില്ലെന്ന നിലപാടിലാണ് ധനമന്ത്രി. അതേസമയം കടുത്ത വിമര്‍ശനം മറുഭാഗത്ത് ഉയരുമ്പോള്‍ സര്‍ക്കാരിന് വില കുറയ്ക്കേണ്ടി തന്നെ വന്നേക്കും.