Skip to main content

മതപരമായ കാരണങ്ങള്‍ മൂലം വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളില്‍ വരാതെ ഓണ്‍ലൈനായി ക്ലാസുകളെടുക്കണമെന്ന വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. മതപരമായ കരണത്താല്‍ വാക്സിന്‍ എടുത്തവര്‍ക്ക് ഇളവ് നല്‍കാനുള്ള അധികാരം മന്ത്രിക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു. സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി, വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായി കുട്ടികളെ പഠിപ്പിച്ചാല്‍ മതിയെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞത്. 

പൊതുജനാരോഗ്യ കാരണങ്ങളാല്‍ ആണ് വാക്‌സിന്‍ മറ്റുള്ളവര്‍ക്ക് നിര്‍ബന്ധം ആക്കിയതെങ്കില്‍, മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്ത ഒറ്റയാള്‍ക്കും ഇളവ് കൊടുക്കാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് ഹരീഷ് തന്റെ പോസ്റ്റില്‍ വിമര്‍ശിക്കുന്നു. ശമ്പളം തുടര്‍ന്നും വാങ്ങണമെങ്കില്‍, അവരോട് വാക്‌സിന്‍ എടുത്ത് ക്ലാസില്‍ വരാന്‍ മന്ത്രി പറയണമെന്നും ആവശ്യപ്പെടുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'മതപരമായ കാരണത്താല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഇളവ് കൊടുക്കാനുള്ള അധികാരം വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് എവിടെ നിന്നാണ് കിട്ടിയത്?

ഭരണഘടനയാണ് മതവിശ്വാസത്തിനുള്ള അവകാശം നല്‍കുന്നത്. പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും വിധേയമായിട്ടു മാത്രമുള്ള മതവിശ്വാസമേ ഇന്‍ഡ്യയില്‍ സമ്മതിച്ചിട്ടുള്ളൂ.

പൊതുജനാരോഗ്യ കാരണങ്ങളാല്‍ ആണ് വാക്‌സിന്‍ മറ്റുള്ളവര്‍ക്ക് നിര്‍ബന്ധം ആക്കിയതെങ്കില്‍, മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്ത ഒറ്റയാള്‍ക്കും ഇളവ് കൊടുക്കാന്‍ മന്ത്രിക്ക് അധികാരമില്ല.

ഭരണഘടന നടപ്പാക്കാനാണ് മന്ത്രി. അതിനു താഴെയാണ് മന്ത്രി. മന്ത്രിക്കോ മന്ത്രിസഭയ്ക്കോ പ്രത്യേക അവകാശങ്ങള്‍ ഉണ്ടെന്ന് ശിവന്‍കുട്ടി മന്ത്രി തെറ്റിദ്ധരിക്കരുത്.

ശമ്പളം തുടര്‍ന്നും വാങ്ങണമെങ്കില്‍, അവരോട് വാക്‌സിന്‍ എടുത്ത് ക്ലാസില്‍ വരാന്‍ മന്ത്രി പറയണം. (അലര്‍ജി തുടങ്ങിയ ആരോഗ്യസംബന്ധിയായ കാരണങ്ങളാല്‍ വാക്‌സിനില്‍ ഉള്ള ഇളവ് നല്‍കേണ്ടത് ഭരണഘടനാപരമാണ്.)