Skip to main content

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടി മതിയെന്ന് സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി. അണക്കെട്ടിലെ ജലനിരപ്പ് 137.60 അടിയായി ഉയര്‍ന്നിരിക്കുകയാണ്. ഇതിനിടെയാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് റൂള്‍ കര്‍വ് അനുസരിച്ച് നിയന്ത്രിക്കുമെന്ന് മേല്‍നോട്ട സമിതിയില്‍ ധാരണയായിരിക്കുന്നത്. ഈ തീരുമാനം ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

ഇടുക്കി അണക്കെട്ടില്‍ 90 ശതമാനത്തോളം വെള്ളമുണ്ട്, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയിലെത്തിയാല്‍ അധിക ജലം ഇപ്പോഴത്തെ അവസ്ഥയില്‍ ഇടുക്കിയിലേക്ക് തുറന്നുവിടാനാകില്ലെന്ന് കേരളം അറിയിച്ചിരുന്നു. ഇത് മേല്‍നോട്ട സമിതി അംഗീകരിക്കുകയായിരുന്നു.

കോടതിയില്‍ കേന്ദ്രജലകമ്മീഷന്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം നിലവിലെ റൂള്‍ കര്‍വ് 138 അടിയാണ്. ജലനിരപ്പ് ഉയര്‍ന്നാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് പെരിയാറിലേക്ക് ജലം ഒഴുക്കിവിടും. കേരളത്തിന്റെ ആവശ്യങ്ങള്‍ മേല്‍നോട്ട സമിതിക്ക് ബോധ്യപ്പെട്ടെന്നും, തീരുമാനം കേരളത്തിന് ഇരട്ടി ബലം നല്‍കുന്നതാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ഇന്നലെ ചേര്‍ന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത കേരളം 137 അടിയാക്കി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയില്‍ നിലനിര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു.