Skip to main content

ഇടുക്കി ഡാമില്‍നിന്ന് വീണ്ടും വെള്ളം തുറന്നുവിട്ടു. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവില്‍ വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചത്. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവില്‍ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍ ഓരോ സൈറണ്‍ മുഴങ്ങി. മൂന്നാമത്തെ സൈറണ്‍ മുഴങ്ങി വൈകാതെ ഷട്ടര്‍ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് അണക്കെട്ട് തുറക്കുന്നത്. 2018നെ അപേക്ഷിച്ച് പത്തിലൊന്ന് വെള്ളം മാത്രമാകും പുറത്തേക്കൊഴുക്കുക. കുറ്റമറ്റ മുന്നൊരുക്കങ്ങളാണ് ഷട്ടറുകള്‍ തുറക്കുന്നതിന്റെ ഭാഗമായി നടത്തിയിട്ടുള്ളത്.

പെരിയാറിലെ ജലനിരപ്പ് ഒരുമീറ്ററോളം ഉയര്‍ന്നേക്കാം എന്നാണ് മുന്നറിയിപ്പ്. വെള്ളം വൈകിട്ട് നാല് മണിയോടെ ആലുവ, കാലടി ഭാഗത്തെത്തും. വെള്ളമൊഴുകി പോകുന്ന പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമില്‍ മാത്രമേ ഷട്ടര്‍ സംവിധാനമുള്ളൂ. ഇടുക്കി ആര്‍ച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല.