Skip to main content

സംസ്ഥാന പോലീസ് മേധാവിയെ കണ്ടെത്താനുള്ള പട്ടികയില്‍ നിന്ന് ടോമിന്‍.ജെ.തച്ചങ്കരി പുറത്തായതോടെ ബി.സന്ധ്യ പോലീസ് ചീഫ് ആകാനുള്ള സാധ്യതയേറുന്നു. ഈ മാസം 30ന് ലോക്‌നാഥ് ബഹ്‌റ പോലീസ് ചീഫ് സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ഡി.ജി.പി ബി സന്ധ്യയെ സര്‍ക്കാര്‍ പരിഗണിക്കുന്നത്. ബി.സന്ധ്യയെ പോലീസ് ചീഫ് ആയി നിയമിച്ചാല്‍ സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാകും സന്ധ്യ. നിലവല്‍ അഗ്നി സുരക്ഷാ സേനാ മേധാവിയാണ് ബി.സന്ധ്യ. അടുത്ത മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടാവുക.

യു.പി.എസ്.സിയുടെ മൂന്നംഗ പാനല്‍ തയ്യാറാക്കിയ അന്തിമ പട്ടികയില്‍ നിന്ന് ടോമിന്‍ തച്ചങ്കരി പുറത്തായതോടെ റോഡ് സുരക്ഷാ കമ്മീഷണര്‍ അനില്‍കാന്ത്, വിജിലന്‍സ് ഡയറക്ടര്‍ കെ.സുദേഷ് കുമാര്‍ എന്നിവരാണ് അവശേഷിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 12 പേരുടെ പട്ടികയില്‍ ടോമിന്‍ ജെ തച്ചങ്കരിക്കാണ് പ്രാമുഖ്യമുണ്ടായിരുന്നത്. മുഖ്യമന്ത്രിയോട് അടുപ്പം പുലര്‍ത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്നതും തച്ചങ്കരി പോലീസ് മേധാവിയാകുമെന്ന അഭ്യൂഹം വര്‍ധിപ്പിച്ചിരുന്നു.

1988 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ബി സന്ധ്യ. 2013ല്‍ രാഷ്ട്രീയ പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും ഉള്‍പ്പെടെ വിമര്‍ശിച്ച് ബി.സന്ധ്യ എഴുതിയ കവിത വിവാദമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെടെ ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച പോലീസ് നീക്കം സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു. ആക്രമണത്തെ അതീജീവിച്ച നടിയെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ച മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ എ.ഡി.ജി.പി ആയിരിക്കുമ്പോള്‍ നടപടിക്ക് സന്ധ്യ ശുപാര്‍ശ ചെയ്തിരുന്നു.

സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇതാദ്യമായാണ് യു.പി.എസ്.സി പ്രത്യേക സമിതി രൂപീകരിച്ച് അവര്‍ നല്‍കുന്ന പേരുകളില്‍ നിന്ന് ഒരാളെ ഡി.ജി.പിയായി നിയമിക്കുന്നത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരുന്നു ഡി.ജി.പി തസ്തികയിലേക്കുള്ള നിയമനം നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ബഹ്‌റയുടെ പിന്‍ഗാമിയായി ഡി.ജി.പി ശ്രീലേഖ സംസ്ഥാന പോലീസ് മേധാവിയാക്കുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല.