Skip to main content

സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയുടെ 2021 ലെ ഓപ്പണ്‍ സൊസൈറ്റി പ്രൈസിന് മുന്‍ ആരോഗ്യമന്ത്രിയും സി.പി.ഐ.എം സെക്രട്ടറിയറ്റ് അംഗവുമായ കെ.കെ ഷൈലജ ടീച്ചര്‍ അര്‍ഹയായി. വെള്ളിയാഴ്ച വിയന്നയിലാണ് പുരസ്‌കാര സമര്‍പ്പണം. പൊതുപ്രവര്‍ത്തക എന്ന നിലയിലും വനിതാ നേതാവ് എന്ന നിലക്കും പൊതുജനാരോഗ്യത്തിനായി നടത്തിയ സേവനങ്ങള്‍ക്കുള്ള ആദരമാണ് പുരസ്‌കാരമെന്ന് സംഘാടകര്‍.

കേരളത്തിലെ കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കെ.കെ. ഷൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചിരുന്നു. 2020 ജൂണ്‍ 23 ന് ഐക്യരാഷ്ട്രസഭ കെ.കെ. ഷൈലജ ടീച്ചറിനെ ആദരിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തില്‍ യു.എന്‍ പൊതുസേവന ദിനത്തില്‍ സ്പീക്കറായി ടീച്ചറെ ക്ഷണിച്ചു. 'കൊറോണ വൈറസ് കൊലയാളി', 'റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി' എന്നാണ് ഗാര്‍ഡിയന്‍ ടീച്ചറെ വിശേഷിപ്പിച്ചത്. ഏഷ്യന്‍ വനിതാ കൊറോണ പോരാളികള്‍ക്കായി ജംഗ് യുന്‍-ക്യോങ് (ദക്ഷിണ കൊറിയ), സണ്‍ ചുന്‍ലാന്‍ (ചൈന), ചെന്‍ വെയ് (ചൈന), ലി ലഞ്ചുവാന്‍ (ചൈന), ഐ ഫെന്‍ (ചൈന), സി ലിങ്ക (ചൈന) എന്നിവരോടൊപ്പം ബി.ബി.സി ന്യൂസിലും ടീച്ചര്‍ ഇടംപിടിച്ചിരുന്നു. കൊറോണ വാരിയര്‍ഷിപ്പിനായി വോഗ് മാസികയും ടീച്ചറെ തിരഞ്ഞെടുത്തു. ബ്രിട്ടനിലെ പ്രോസ്‌പെക്ട് മാഗസിന്‍ 2020ലെ ലോകത്തെ മികച്ച ആശയങ്ങളുടെ ഗണത്തില്‍ കെ.കെ ഷൈലജയെ തിരഞ്ഞെടുത്തു. ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്താ അര്‍ഡേനെ പിന്തള്ളിയാണ് കോവിഡ് കാലത്തെ മികച്ച ആശയങ്ങള്‍ പ്രായോഗികതലത്തില്‍ എത്തിച്ച മികച്ച 50 പേരില്‍ നിന്ന് കെ. കെ. ശൈലജ ഒന്നാം സ്ഥാനത്തെത്തിയത്.

2020ല്‍ നോബല്‍ പുരസ്‌കാര ജേതാവ് സ്വെറ്റ്ലാന അലക്സിയേവിച്ചിനായിരുന്നു ഓപ്പണ്‍ സൊസൈറ്റി പ്രൈസ് ലഭിച്ചത്.