ഗ്രൂപ്പ് സമവാക്യങ്ങളെ പാടെ തള്ളിക്കൊണ്ടാണ് പ്രതിപക്ഷ നേതാവിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷന്റെ കാര്യത്തിലും ഹൈക്കമാന്റ് തിരുമാനം കൈക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പ് മുതിര്‍ന്ന നേതാക്കളില്‍ ഏല്‍പ്പിച്ച മുറിവ് നിലനില്‍ക്കെയാണ് കെ.പി.സി.സി. പ്രസിഡന്റായി കെ.സുധാകരനെ നിയമിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം വന്നത്. മുറിവേറ്റവര്‍ പാര്‍ട്ടിയിലെ മുതിര്‍ന്നവര്‍ തന്നെ ആകുമ്പോള്‍ പാര്‍ട്ടിക്ക് അകത്തുനിന്നും പുറത്തു നിന്നുമുള്ള വെല്ലുവിളികള്‍ സുധാകരന്‍ നേരിടേണ്ടി വരും എന്നതില്‍ സംശയമില്ല.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രതിപക്ഷത്തിന്റെ സമീപനമായിരിക്കില്ല തന്റേതെന്ന് വി.ഡി സതീശന്‍ പദവിയേറ്റെടുത്തതിന് പിന്നാലെ വ്യക്തമാക്കിയതാണ്. മാറിയ കാലത്തെ രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളുമാണ് സതീശന്‍. അതേസമയം വ്യക്തിഹത്യാ സ്വാഭാവമുള്ള പ്രസംഗങ്ങളും വാവിട്ട പ്രതികരണങ്ങളും പ്രതിരോധത്തിലാക്കിയ നേതാവാണ് സുധാകരന്‍. കോണ്‍ഗ്രസിലെ ക്രൗഡ് പുള്ളര്‍ എന്നതിനൊപ്പം സി.പി.ഐ.എം വിരുദ്ധതയില്‍ പാര്‍ട്ടിയിലെ ഒന്നാമനുമാണ്. കെ.പി.സി.സി അധ്യക്ഷനെന്ന നിലയില്‍ സുധാകരന് അവിടെയും നയം മാറ്റേണ്ടിവരും.
''ഞാന്‍ പുതുമുഖമൊന്നുമല്ല, എല്ലാവരെയും എങ്ങനെ സഹകരിപ്പിച്ച് കൊണ്ടുപോകണമെന്നറിയാം, സെമി കേഡര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തെ ചിട്ടപ്പെടുത്തും, പാര്‍ട്ടിയെ ആത്മവിശ്വാസത്തിലേക്ക് തിരികെയെത്തിക്കും''. ഹൈക്കമാന്‍ഡ് എല്‍പ്പിച്ച കെ.പി.സി.സി അധ്യക്ഷനെന്ന ദൗത്യമേറ്റെടുത്ത് കെ.സുധാകരന്‍ പറഞ്ഞതിങ്ങനെയാണ്. പറയും പോലെ അത്ര എളുപ്പമല്ല സുധാകരന് മുന്നിലുള്ള വെല്ലുവിളി. എ-ഐ ഗ്രൂപ്പ് സമവാക്യങ്ങളെയും താല്‍പ്പര്യങ്ങളെ വെട്ടിനിരത്തി ദേശീയ നേതൃത്വം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശനെ പ്രതിഷ്ഠിച്ചത് മുതല്‍ തലമുറമാറ്റത്തെ സംശയത്തോടെയും ആശങ്കയോടെയും കണ്ടുതുടങ്ങി നേതാക്കള്‍ ഒട്ടനവധിയുണ്ട് കോണ്‍ഗ്രസിനകത്ത്. അവരെ അനുനയിപ്പിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കുകയെന്നതാണ് സുധാകരന് മുന്നിലുള്ള ഏറ്റവും വലിയ ടാസ്‌ക്.
താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന വലിയ ദൗത്യമാണ് സുധാകരന്റെ മുമ്പിലുള്ളത്. എന്നാല്‍ പാര്‍ട്ടിഘടന പ്രധാനമായും എ, ഐ ഗ്രൂപ്പുകളായും അതിനുള്ളില്‍ത്തന്നെ ചെറുകൂട്ടായ്മകളായും വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് സത്യം. എ, ഐ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമാകട്ടെ വ്രണിതഹൃദയരും. കെ.പി.സി.സി. പ്രസിഡന്റായി ആരെ നിയമിക്കണമെന്ന ചോദ്യത്തിന് പ്രത്യേകിച്ച് ആരുടെയും പേര് നിര്‍ദേശിക്കാനില്ലെന്നുപറഞ്ഞ് അവര്‍ മൗനമാചരിച്ചു. ഇത്രയും കടുത്ത നിസ്സഹകരണം ഇരുനേതാക്കളില്‍നിന്നും ഹൈക്കമാന്‍ഡ് പ്രതീക്ഷിച്ചില്ല. അവരെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് അധികം വിയര്‍പ്പൊഴുക്കിയുമില്ല. ഇവിടെ നിന്നാണ് കെ. സുധാകരന് തുടങ്ങേണ്ടത്. ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും മുറിവുണക്കി അവരെ ഒപ്പം നിര്‍ത്തുകയെന്നത് സുധാകരന്‍മാത്രം ശ്രമിച്ചാല്‍ നടക്കുന്ന കാര്യമാകണമെന്നില്ല. അതിന് ഹൈക്കമാന്‍ഡ് തുടര്‍ന്ന് എടുക്കുന്ന നിലപാടുകളും നിര്‍ണായകമാകും.
കണ്ണൂരിന്റെ പടക്കുതിരയെന്ന് പാര്‍ട്ടി വിശേഷിപ്പിച്ച പ്രതാപകാലത്ത് നിന്ന് നിരന്തര അവഗണനയെന്ന് പരസ്യമായി പറയേണ്ടി വന്ന ദുര്‍ബലതയിലേക്ക് കെ.സുധാകരന്‍ എത്തിച്ചേര്‍ന്നിരുന്നു. ഐ ഗ്രൂപ്പില്‍ നിന്നകലേണ്ടി വന്നതും ഈ അവഗണനയുടെ തുടര്‍ച്ചയിലാണ്.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടി പദവികള്‍ മുതല്‍ സ്ഥാനാര്‍ത്ഥിത്വം വരെ ഗ്രൂപ്പ് പരിഗണനകള്‍ക്ക് പുറത്തേക്ക് അനുവദിക്കാതിരുന്നിടത്താണ് വി.എം.സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും കെ.പി.സി.സി പ്രസിഡന്റുമാരാക്കിയത്. രണ്ട് പരീക്ഷണങ്ങളും ഗുണം കണ്ടതുമില്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുതല്‍ കെ.വി തോമസും മുല്ലപ്പള്ളി രാമചന്ദ്രനും വരെ ഇടഞ്ഞവരുടെ പട തന്നെയുണ്ട് ഇപ്പോള്‍ പാര്‍ട്ടിയില്‍.
ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രതിഛായയില്‍ ഭരണത്തുടര്‍ച്ച സാധ്യമാക്കിയ ഇടതു മുന്നണിയെയും കൃത്യമായ കേഡര്‍ സംവിധാനത്തില്‍ സംഘടനാ സംവിധാനവുമായി നീങ്ങുന്ന സി.പി.എമ്മിനയെും നേരിടുന്നതിനൊപ്പം പാര്‍ട്ടിയിലെ താപ്പാനകളും ഗ്രൂപ്പ് നേതാക്കളും സൃഷ്ടിക്കുന്ന വെല്ലുവിളികളെയും കെ.സുധാകരന് അതിജീവിക്കേണ്ടി വരും.