പിറവത്ത് കേരളാ കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥിയായി സി.പി.ഐ.എം അംഗം സിന്ധുമോള്‍ ജേക്കബിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ആശയക്കുഴപ്പവും നാടകീയ സംഭവ വികാസങ്ങളും. പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസിലെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബിനെ സി.പി.ഐ.എം പുറത്താക്കി. പാര്‍ട്ടിയോട് ചോദിക്കാതെയാണ് കേരള കോണ്‍ഗ്രസ് സിന്ധുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് സി.പി.ഐ.എം പ്രാദേശിക ഘടകത്തിന്റെ ആരോപണം. ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമായിരുന്നു സിന്ധു. ഇന്ന് രാവിലെ ബ്രാഞ്ച് കമ്മറ്റി യോഗം ചേര്‍ന്ന് സിന്ധുവിനെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുകയും ലോക്കല്‍ കമ്മറ്റി ഇത് നടപ്പാക്കുകയും ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചെയ്തതിന് പുറത്താക്കുന്നു എന്നാണ് കമ്മറ്റികളുടെ വിശദീകരണം. പാര്‍ട്ടി അനുമതിയോടെയാണ് കേരളാ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് സ്ഥാനാര്‍ത്ഥിയായതെന്നാണ് സിന്ധുമോളുടെ വാദം.
എന്നാല്‍ സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മറ്റി സിന്ധുവിനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സിന്ധുമോള്‍ മത്സരിച്ചത് സ്വതന്ത്രയായിട്ടാണെന്നും സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നുമാണ് സി.പി.എം ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.
സിന്ധുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം രാജിവെച്ചിരുന്നു. കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ജില്‍സിന്റെ രാജി. പണവും ജാതിയും നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നും പിറവം സീറ്റ് ജോസ് കെ മാണിക്ക് വിറ്റുവെന്നുമായിരുന്നു ജില്‍സിന്റെ ആരോപണം. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ജില്‍സ്. തുടക്കത്തില്‍ സ്ഥാനാര്‍ത്ഥി പരിഗണനാ പട്ടികയില്‍ ജില്‍സിന്റെ പേര് ഉയര്‍ന്നിരുന്നു. അന്തിമ പട്ടിക പുറത്ത് വന്നപ്പോള്‍ സിന്ധു മോള് ജേക്കബിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു തര്‍ക്കം നിലനില്‍ക്കുന്ന കുറ്റ്യാടി ഒഴികെ 12 സീറ്റുകളിലേക്ക് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടി സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.