Skip to main content

കേരളത്തിലെ ഡിജിറ്റല്‍ ശൃംഖല ശക്തവും കാര്യക്ഷമവുമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്(കെ ഫോണ്‍) പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍, കെ.എസ്.ഇ.ബി എന്നിവയുടെ സംയുക്ത സംരംഭമാണ് കെ ഫോണ്‍ ലിമിറ്റഡ്. സംസ്ഥാനത്തെ 30,000 ഓഫീസുകളെ അതിവേഗ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് ശൃംഖല മുഖേന ബന്ധിപ്പിക്കുന്നതാണ് പദ്ധതി. സേവനദാതാക്കള്‍ മുഖേന വീടുകളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനാകും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം കുടംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് പദ്ധതി. 15-ാം തീയതി വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. 

14 ജില്ലകളെയും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (കോര്‍ റിങ്) വഴിയാണു കെ ഫോണ്‍ നെറ്റ്വര്‍ക് ബന്ധിപ്പിക്കുന്നത്. തുടര്‍ന്നു സര്‍ക്കാര്‍ ഓഫിസുകളെയും മറ്റ് ഉപയോക്താക്കളെയും ആക്‌സസ് നെറ്റ്വര്‍ക് വഴിയും ബന്ധിപ്പിക്കും. കെ.എസ്.ഇ.ബിയുടെ 378 സബ് സ്റ്റേഷനുകളില്‍ ടെലികോം ഉപകരണങ്ങള്‍ സ്ഥാപിക്കും. 14 ജില്ലകളിലും കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനുകളില്‍ കോര്‍ പോപ്(പോയിന്റ് ഓഫ് പ്രസന്‍സ്) ഉണ്ടാകും. ഇവയെ 110, 220, 440 കെ.വി ടവറുകളിലൂടെ സ്ഥാപിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വഴി ബന്ധിപ്പിക്കും. ഇവയുടെ ശേഷി 100 ജി.ബി.പി.എസ് ആണ്. ശൃംഖലയിലെ ഇലക്ട്രോണിക് ഉപകരണങ്ങളും അവയുടെ പ്രവര്‍ത്തനവും നിരീക്ഷിക്കാന്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ നെറ്റ്വര്‍ക് ഓപ്പറേറ്റിങ് സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. മൊത്തം 35,000 കിലോമീറ്ററാണ് ശൃംഖലയുടെ ദൈര്‍ഘ്യം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ 7 ജില്ലകളിലെ ആയിരത്തോളം ഓഫിസുകളുടെ കണക്ടിവിറ്റിയാണ് 1100 കോടി രൂപയോളം ചെലവാക്കി ആദ്യ ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്. ജൂലൈയോടെ 5700 സര്‍ക്കാര്‍ ഓഫിസുകളില്‍ സേവനം ലഭ്യമാക്കും. 29,000 ഓഫിസുകള്‍, 32,000 കിലോമീറ്റര്‍ ഒ.എഫ്.സി, 8 ലക്ഷം കെ.എസ്.ഇ.ബി തൂണുകള്‍, 375 പോപ്പുകളുടെ പ്രീഫാബ് ലൊക്കേഷന്‍ എന്നിവയുടെ സര്‍വേ പൂര്‍ത്തിയായി. 14 ജില്ലകളിലുമായി 7200 കിലോമീറ്റര്‍ ഒ.എഫ്.സി കേബിളും ഇട്ടു കഴിഞ്ഞു. വൈദ്യുതി ടവറുകള്‍ വഴിയുള്ള കേബിളിങ് 360 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ചു.