Skip to main content

കേരളത്തിലെ വാഹനങ്ങളുടെ എണ്ണം ചൈനയേക്കാള്‍ ഒരുപാട് മുന്നിലും വികസിത രാജ്യങ്ങള്‍ക്ക് തുല്യവുമാണെന്ന് കണക്ക്. പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്തെ വാഹനപ്പെരുപ്പം കുത്തനെ ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാഹനങ്ങളുടെ എണ്ണം കുത്തനെ കൂടിയെങ്കിലും അതേസമയം അപകടനിരക്ക് വളരെ കുറയുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെയും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റേയും കണക്കുകള്‍ പ്രകാരമാണ് റിപ്പോര്‍ട്ട്. കൊവിഡ് കാലത്ത് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് കുറവായതിനാല്‍ അത് ഒഴിവാക്കിയുള്ള കണക്കുകളാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മികച്ച റോഡുകളും ഡ്രൈവിംഗ് അവബോധവും പോലീസിന്റെയും ഗതാഗത വകുപ്പിന്റെയും കര്‍ശന ഇടപെടലുകളുമാണ് അപകടങ്ങള്‍ കുറയാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കേരളത്തിലെ വാഹനങ്ങളുടെ എണ്ണം 1,41,84,184 ആണ്. സംസ്ഥാനത്ത് 1,000 ആളുകള്‍ക്ക് 425 വാഹനങ്ങള്‍ എന്ന സ്ഥിതിയാണ്. ലോക വികസന സൂചകങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ 1,000 ആളുകള്‍ക്ക് 18 വാഹനങ്ങള്‍ എന്നാണ് കണക്ക്. എന്നാല്‍ ചൈനയില്‍ ഇത് 47-ഉം അമേരിക്കയില്‍ 507-ഉം ആണ്.

2010-നെ അപേക്ഷിച്ച് 2020-ല്‍ വാഹനാപകടം നാലില്‍ ഒന്നായി ചുരുങ്ങിയതായി ക്രൈം റെക്കോഡ്സ് ബ്യൂറോയുടെയും സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിന്റെയും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.  സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങളില്‍ 41 ശതമാനം ഇരുചക്ര വാഹനങ്ങളും 27 ശതമാനം കാറുകളുമാണെന്നുമാണ് കണക്കുകള്‍.