Skip to main content

ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് നിയമസഭാ പ്രിവില്ലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിക്ക് വിടാന്‍ സ്പീക്കറുടെ തീരുമാനം. പരാതിയില്‍ എത്തിക്സ് കമ്മിറ്റി ധനമന്ത്രിയോട് വിശദീകരണം തേടും. നിയമസഭാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്സ് കമ്മിറ്റിക്ക് വിടുന്നത്.

പ്രതിപക്ഷ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍. തുടര്‍ന്നാണ് പരാതി എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. നേരത്തെ സ്പീക്കര്‍ക്ക് ധനമന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കിയിരുന്നു. മന്ത്രിമാര്‍ക്കെതിരെയുള്ള അവകാശലംഘന നോട്ടീസില്‍ വിശദീകരണത്തിന് ശേഷം തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതാണ് സാധാരണ രീതി. 

കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിനു ശേഷം പുറത്തിവിടുന്നതാണ് സാധാരണ ചട്ടം. എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി ഈ റിപ്പോര്‍ട്ട് ചോര്‍ത്തിയത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേര്‍ന്നുള്ള നീക്കമാണിത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.