Skip to main content

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തുകൊണ്ട് വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റിയനാണ് ഉത്തരവിട്ടത്. റിമാന്‍ഡ് കാലാവധി തീരുന്നത് വരെ ഇബ്രാഹിംകുഞ്ഞ് ലേക്ക് ഷോര്‍ ആശുപത്രിയില്‍ തന്നെ തുടരുമെന്നാണ് വിവരം. 

വൈകിട്ട് 6.10-ഓടെ വിജിലന്‍സ് ജഡ്ജി ഇബ്രാഹിംകുഞ്ഞിനെ കാണാന്‍ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ നേരിട്ടെത്തിയിരുന്നു. റിമാന്‍ഡ് നടപടികള്‍ ഇബ്രാഹിംകുഞ്ഞിനെ നേരിട്ട് കണ്ടാണ് ജഡ്ജി പൂര്‍ത്തിയാക്കിയത്. ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് പ്രതിയെ ആശുപത്രിയില്‍ പോയി കാണാന്‍ ജഡ്ജി തീരുമാനിച്ചത്.

 ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കസ്റ്റഡി അപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി പിന്നീട് പരിഗണിക്കും. പ്രതിക്ക് വേണ്ടി കോടതിയില്‍ അഭിഭാഷകന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഇതില്‍ കോടതി തീരുമാനമെടുക്കുക.

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്..