Skip to main content

യുവതിയോട് ഫോണില്‍ അശ്ലീലം പറഞ്ഞെന്ന കേസില്‍ നടന്‍ വിനായകന് ജാമ്യം. പൊതുപ്രവര്‍ത്തകയായ കോട്ടയം സ്വദേശിനിയാണ് വിനായകനെതിരെ പരാതി നല്‍കിയത്. ഒരു ചടങ്ങിലേക്ക് ക്ഷണിക്കാന്‍ 2019 ഏപ്രില്‍ 18ന് കല്‍പ്പറ്റയില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വിനായകന്‍ അശ്ലീലം പറയുകയും അപമാനിക്കുകയുമായിരുന്നുവെന്നാണ് പരാതി. നാലുമാസത്തോളം നീണ്ട അന്വേഷണത്തിനുശേഷം കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പരമാവധി ഒരു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ ഹാജരായ വിനായകന്‍ ജാമ്യമെടുത്ത് മടങ്ങുകയായിരുന്നു.

സംഭവം നടന്ന സ്ഥലമായതിനാല്‍ കല്‍പ്പറ്റ പൊലീസാണ് കേസെടുത്തത്. ലൈംഗിക ചുവയോടെ മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തുടര്‍ന്ന് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായ വിനായകനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.