Skip to main content

ബാര്‍കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ്. ബാര്‍ ലൈസന്‍സ് കുറയ്ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും കെ.പി.സി.സി ഓഫീസിലും 20 കോടി പിരിച്ചു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. താന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ തന്നേയും കുടുംബത്തേയും വേട്ടയാടി. ആരോപണമുന്നയിച്ചതിന്റെ പേരില്‍ കോടികള്‍ തനിക്ക് നഷ്ടമായെന്നും ബിജു രമേശ് പറഞ്ഞു.

ബാര്‍ കോഴ ആരോപണത്തില്‍ ഏത് കേന്ദ്ര ഏജന്‍സിയെ വെച്ചും അന്വേഷണം നടത്തട്ടെ. രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാല്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കും. ആരോപണത്തിന് ശേഷം ചര്‍ച്ച നടത്തിയത് കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, എന്നിവരുമായാണ്. ബാര്‍ കോഴ ഉണ്ടായിരുന്നില്ലെങ്കില്‍ മാണി സാര്‍ എല്‍.ഡി.എഫിലേക്ക് വരുമായിരുന്നുവെന്നാണ് അന്ന് തന്നോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും എല്‍.ഡി.എഫിലേക്ക് പോവുമായിരുന്നുവെങ്കില്‍ ആരോപണം ഉന്നയിക്കില്ലായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു. 

പഴയ സര്‍ക്കാര്‍ ഒരു കറവപശുവിനെ പോലെയാണ് ബിസിനസുകാരേയും മറ്റുമെല്ലാം കണ്ടിരുന്നത്. കിട്ടുന്നതെല്ലാം പിടിച്ച് വാങ്ങി. എന്നാല്‍ ഈ സര്‍ക്കാര്‍ വന്ന ശേഷം അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഇനി ജോസ് കെ.മാണിയൊക്കെ മുന്നണിയിലേക്ക് വരുമ്പോള്‍ പഴയ രീതിയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നും ബിജു രമേശ് ചൂണ്ടിക്കാട്ടി.