Skip to main content

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് ശേഷം തനിക്കെതിരെ ഉയര്‍ന്ന വാര്‍ത്തകളെ കുറിച്ച് പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. കെട്ടുകഥകളും നുണകളും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ തനിക്ക് മനസ്സില്ലെന്നും മറച്ചുവെക്കേണ്ടത് മറച്ചുവെക്കുകയും പറയേണ്ടത് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. വീട്ടില്‍ ആളുകളുടെ പരാതികളും നിവേദനങ്ങളും പരിശോധിക്കുന്നതിന്റെ ചിത്രങ്ങളാണ് മന്ത്രി പ്രതികരണത്തിനൊപ്പം പോസ്റ്റ് ചെയ്തിട്ടുള്ളത്. ചോദ്യം ചെയ്തത് മന്ത്രി മൂടിവെക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് മന്ത്രിയുടെ പ്രതികരണം.

പല വാര്‍ത്താ മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു തന്റെ ലക്ഷ്യമെന്നും അത് വിജയിച്ചുവെന്നും അദ്ദേഹം പറയുന്നു.

കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 

അങ്ങാടിയില്‍ തോററതിന് അമ്മയോട്

---------------------------------------------

കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവര്‍ക്ക് ഇല്ലാ കഥകള്‍ എഴുതാം. പറയേണ്ടവര്‍ക്ക് അപവാദങ്ങള്‍ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ. ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവര്‍ക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാര്‍ത്താ മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.