Skip to main content

കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. അടൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കുന്നത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതി നൗഫലിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

സംഭവ ശേഷം പ്രതി മാപ്പ് പറയുന്ന ശബ്ദസന്ദേശം അടക്കമുള്ള തെളിവുകള്‍ പെണ്‍കുട്ടി പോലീസിന് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവുകള്‍ ശേഖരിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ആന്റിജന്‍ പരിശോധനയില്‍ ഇയാളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും കൊട്ടാരക്കര ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. പ്രതിക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍, പട്ടിക ജാതി- പട്ടിക വര്‍ഗ പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം പെണ്‍കുട്ടി ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്.