Skip to main content

ആറന്മുളയില്‍ കൊവിഡ് ബാധിതയെ പീഡിപ്പിച്ച കേസില്‍ കുറ്റം സമ്മതിച്ച് പ്രതി നൗഫല്‍. അടൂര്‍ പോലീസ് സ്‌റ്റേഷനില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് നിലവില്‍ നൗഫലുള്ളത്. പീഡനത്തിനിരയായ പെണ്‍ക്കുട്ടി പന്തളം കൊവിഡ് കെയര്‍ സെന്ററിലെ പ്രത്യേക റൂമിലാണുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും വൈദ്യപരിശോധന ഉടന്‍ നടത്തുമെന്നും പത്തനംതിട്ട എസ്.പി കെ.ജി സൈമണ്‍ അറിയിച്ചു.

ആസൂത്രിതമായിരുന്നു പീഡനമെന്ന് പോലീസ് വ്യക്തമാക്കി. ആംബുലന്‍സില്‍ രണ്ട് സ്ത്രീകളാണുണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലും മറ്റൊരാളെ പന്തളത്തെ കൊവിഡ് കെയര്‍ സെന്ററിലും പ്രവേശിപ്പിക്കാനായിരുന്നു നിര്‍ദേശം. അടൂരില്‍ നിന്ന് പന്തളം തൊട്ടടുത്തായിരുന്നിട്ടും കോഴഞ്ചേരിയിലേക്ക് വണ്ടി വിട്ട പ്രതി 18 കിലോമീറ്ററോളം സഞ്ചരിച്ച് സ്ത്രീയെ കോഴഞ്ചേരിയില്‍ ഇറക്കിയ ശേഷം പെണ്‍കുട്ടിയുമായി പന്തളത്തേക്ക് മടങ്ങുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം പെണ്‍കുട്ടി ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കീരിക്കാട് സ്വദേശി നൗഫല്‍ ക്രിമിനല്‍ കേസ് പ്രതിയാണ്.