Skip to main content

യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലാണ് സ്വപ്‌ന സുരേഷിനെ അറിയുന്നതെന്നും സ്വപ്‌ന സുരേഷ് മുഖേന താന്‍ കട ഉദ്ഘാടനം നടത്തി എന്ന നിലയിലുള്ള ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്വപ്‌ന സുരേഷുമായി അപരിചിതത്വമില്ല. കറയുള്ള കണ്ണ് കൊണ്ട് നോക്കുന്നവര്‍ക്ക് പലതും തോന്നും. യു.എ.ഇ കോണ്‍സുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് ഞങ്ങളെല്ലാവരുമായി ബന്ധപ്പെട്ടിരുന്നത്. സര്‍ക്കാര്‍ പ്രതിനിധികളെ ആഘോഷചടങ്ങുകളിലും മറ്റും വിളിക്കുന്നത് അവരാണ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മലയാളി ഉദ്യോഗസ്ഥ എന്ന നിലയില്‍ അവരുമായി ഇടപെട്ടിരുന്നു. അങ്ങനെയാണ് അവരുമായി പരിചയം എന്നും സ്പീക്കര്‍ പറഞ്ഞു.

ബന്ധുവിന്റെ കട എന്ന് പറഞ്ഞ് ഒരു സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ അവര്‍ ക്ഷണിച്ചിരുന്നു. ഒരുപാട് നിര്‍ബന്ധിച്ചപ്പോഴാണ് പോയത്. ഇപ്പോഴുള്ള സംഭവവുമായി ഇതിന് ബന്ധമില്ലെന്നും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് യുക്തിരഹിതമാണെന്നും ലോക കേരള സഭയുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം അടക്കം എല്ലാ തരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നതായും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.