Skip to main content

അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മൃതദേഹം സംസ്‌കരിച്ചു. കൊച്ചി രവിപുരത്തെ സ്മശാനത്തില്‍ വച്ച് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഹൈക്കോടതിയിലും തമ്മനത്തെ വീട്ടിലും പൊതുദര്‍ശനത്തിനായി സൗകര്യം ഒരുക്കിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ പ്രിഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തിയാണ് സച്ചിയെ അവസാനമായി കണ്ടത്. തീര്‍ത്തും വികാരനിര്‍ഭരമായ കാഴ്ചകളായിരുന്നു അവിടെ അരങ്ങേറിയത്. സച്ചിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍ ഉള്‍ക്കൊള്ളാനാവാതെ പലരും കരഞ്ഞുപോയി.

തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സച്ചിയുടെ അന്ത്യം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. പിന്നീട് ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം.