Skip to main content

കേരളത്തിലേക്ക് ഹ്രസ്വ സന്ദര്‍ശനത്തിനായി വരുന്നവര്‍ എട്ടാം ദിവസം മടങ്ങണമെന്ന് സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം. ഇവര്‍ 7 ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് നില്‍ക്കരുതെന്നും കൂടുതല്‍ ദിവസം തങ്ങിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. ബന്ധപ്പെട്ട സ്ഥാപനത്തിന് എതിരെയാവും കേസെടുക്കുക. 

കേരളത്തിലേക്ക് ഹ്രസ്വ സന്ദര്‍ശനത്തിനായി വരുന്നവര്‍ കൊവിഡ് ജാഗ്രത വെബ്‌സൈറ്റ് വഴിയാണ് പാസിനായി രെജിസ്റ്റര്‍ ചെയ്യേണ്ടത്. അതത് ജില്ലാ കളക്ടര്‍മാരാണ് പാസ് അനുവദിക്കുക. കേരളത്തില്‍ എത്തിയാല്‍ നേരെ താമസസ്ഥലത്തേക്ക് പോകണം. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ മറ്റെവിടേക്കും യാത്ര ചെയ്യരുതെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ വരുന്ന ഉദ്യോഗസ്ഥര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കാണ് നേരത്തെ ക്വാറന്റൈന്‍ ഇളവ് അനുവദിച്ചിരുന്നത്. പുതിയ ഉത്തരവില്‍ പരീക്ഷ എഴുതാന്‍ വരുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരും 7 ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് തങ്ങാന്‍ പാടില്ല. പരീക്ഷ എഴുതുന്നവര്‍ മറ്റൊരു സ്ഥലത്തേക്കും പോവുകയും ചെയ്യരുത്. പരീക്ഷാ തീയതിയുടെ മൂന്ന് ദിവസം മുമ്പ് വരെ കേരളത്തിലേക്ക് വരാം. പരീക്ഷാ തീയതി കഴിഞ്ഞ് മൂന്ന് ദിവസത്തില്‍ കൂടുതല്‍ കേരളത്തില്‍ താമസിക്കാനും പാടില്ല.