Skip to main content

കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. തൈക്കൂടം-പേട്ട പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെയാണ് മന്ത്രി ചടങ്ങുകളില്‍ പങ്കെടുത്തത്. കൊച്ചി പേട്ട മെട്രോ റെയില്‍വേ സ്റ്റേഷനിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് വൈകാതെ അന്തിമ അനുമതി ലഭിക്കുമെന്ന് ഹര്‍ദീപ് സിങ്പുരി ചടങ്ങില്‍ സൂചന നല്‍കി. എസ്.എന്‍. ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറവരെ മെട്രോ നീട്ടുന്നതിന്റെ നിര്‍മാണ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. കെ.എം.ആര്‍.എല്ലിനാണ് ഇനിയുള്ള മെട്രോയുടെ നിര്‍മാണച്ചുമതല. ഉദ്ഘാടന ചടങ്ങില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ പി.ടി. തോമസ്, എം. സ്വരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.