ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെ സഹായിച്ചുവെന്ന പരാതിയിൽ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യമടക്കം 11 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ തൃശ്ശൂര്‍ വിജിലൻസ് കോടതി ബുധനാഴ്ച ഉത്തരവിട്ടു. കേസ് എടുക്കേണ്ടതുണ്ടോ എന്നു വ്യക്തമാക്കാനുള്ള പ്രാഥമിക അന്വേഷണം നടത്താനാണ് വിജിലൻസ് ഡി.ജി.പിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ജൂൺ 25ന് മുൻപ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകണമെന്ന്‍ കോടതി നിർദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും കേസെടുത്ത് അന്വേഷണം നടത്തുന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുക്കുക.
തൃശൂർ മുൻ സിറ്റി പൊലീസ് കമ്മീഷണർ ജേക്കബ് ജോബ്, ഗുരുവായൂർ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എൻ.ജയചന്ദ്രൻ പിള്ള, ചന്ദ്രബോസ് വധക്കേസ് ആദ്യം അന്വേഷിച്ച പേരാമംഗലം സി.ഐ അടക്കമുള്ളവര്‍ക്കെതിരെയാണ് അന്വേഷണം.
നിഷാമിന്റെ കേസ് ഒതുക്കി തീർക്കാൻ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം ശ്രമിച്ചതായി സർക്കാർ ചീഫ് വിപ്പ് പി.സി ജോർജ് ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് മുൻ ഡി.ജി.പി എം.എൻ കൃഷ്ണമൂർത്തിയും മുൻ തൃശൂർ സിറ്റി പോലീസ് കമ്മീഷർ ജേക്കബ് ജോബും തമ്മിലുള്ള സംഭാഷണവും ജോർജ് പുറത്തുവിട്ടിരുന്നു.