നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ എട്ടു ദിവസത്തേക്ക് ആലുവ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസം എറണാകുളം കോടതിയില്‍ നിന്ന് പിടികൂടിയ കേസിലെ മുഖ്യപ്രതി പള്‍സാര്‍ സുനി എന്ന സുനില്‍ കുമാറിനെയും കൂട്ടുപ്രതി വിജീഷിനെയും പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. മാര്‍ച്ച് 5 വരെയാണ് കസ്റ്റഡി കാലാവധി.
സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. സുനിലിനെ നുണപരിശോധന നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു. പ്രതികളുടെ തിരിച്ചറിയൽ പരേഡും ഇന്നു നടത്തും.
നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത സുനിലിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായി അക്രമം നടന്ന ദിവസത്തിലെ കൊച്ചിയിലെ മൂന്ന് സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.