Skip to main content

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം പ്രശസ്ത എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്. മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. സാംസ്കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്. ഒന്നര ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരം.

 

നോവലിസ്റ്റ്, കഥാകാരന്‍, സംവിധായകന്‍, അധ്യാപകന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്നിങ്ങനെ സാംസ്‌കാരികലോകത്തിന്റെ നിരവധി തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് സി.രാധാകൃഷ്ണന്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ജ്ഞാനപീഠസമിതിയുടെ മൂര്‍ത്തീദേവി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. എല്ലാം മായ്ക്കുന്ന കടല്‍, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, പുഴ മുതല്‍ പുഴ വരെ, മുന്‍പേ പറക്കുന്ന പക്ഷികള്‍, കരള്‍ പിളരും കാലം, ഇനിയൊരു നിറകണ്‍ചിരി, ഉള്ളില്‍ ഉള്ളത്, തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്നിവയാണ് പ്രധാനപ്പെട്ട കൃതികൾ.

 

1939 ഫെബ്രുവരി 15ന് മലപ്പുറത്ത് പൊന്നാനി താലൂക്കിലെ ചമ്രവട്ടത്താണ് ചക്കുപുരയില്‍ രാധാകൃഷണന്‍ ജനിച്ചത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍നിന്നും പാലക്കാട് വിക്ടോറിയ കോളജില്‍ നിന്നുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.