ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സി.പി.ഐ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ സംസ്ഥാന ലോകായുക്തയുടെ നടപടികള്‍ ഹൈക്കോടതി ബുധനാഴ്ച സ്റ്റേ ചെയ്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ, ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട ലോകായുക്ത പാര്‍ട്ടി യോഗത്തിന്റെ മിനിറ്റ്‌സും പാര്‍ട്ടി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും ആവശ്യമെങ്കില്‍ പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിനെതിരെ പന്ന്യന്‍ രവീന്ദ്രന്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജിയില്‍ രേഖകള്‍ പിടിച്ചെടുക്കുന്നതിന് ലോകായുക്ത സ്റ്റേ അനുവദിച്ചെങ്കിലും അന്വേഷണം തുടരാമെന്നും പന്ന്യന്‍ അടക്കമുള്ളവരില്‍ നിന്ന്‍ മൊഴിയെടുക്കാമെന്നും വിധിച്ചിരുന്നു. ഇതിനെതിരെയാണ് പന്ന്യന്‍ ഹൈക്കോടതിയെ സമീപിച്ചത്. സർക്കാറുമായോ ഭരണവുമായോ ബന്ധമില്ലാത്ത വിഷയത്തിലിടപെടാൻ കേരള ലോകായുക്ത നിയമത്തിൽ വ്യവസ്ഥയില്ലെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത് ഹൈക്കോടതി ശരിവെച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും ലോകായുക്തയുടെ നിലപാട് അംഗീകരിച്ചാൽ അതു കീഴ്‌വഴക്കമായി മാറുമെന്നും പന്ന്യന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തിരുവനന്തപുരം പാർലമെന്റ് സീറ്റിൽ മത്സരിപ്പിക്കുന്നതിനായി ഡോ. ബെന്നറ്റ് എബ്രഹാമിൽ നിന്നും സി.പി.ഐ പണം വാങ്ങിയെന്ന്‍ ആരോപിച്ച് ചിറയിന്‍കീഴ് സ്വദേശി ഷംനാദാണ് നല്‍കിയ പരാതിയിലാണ് ലോകായുക്ത നടപടി സ്വീകരിച്ചത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, ബെന്നറ്റ് എബ്രഹാം തിരുവനന്തപുരത്തെ തോല്‍വിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിട്ട സി.ദിവാകരൻ, പി. രാമചന്ദ്രൻ നായർ, എന്നിവർക്കെതിരെയായിരുന്നു ഹർജി.