പ്ലസ്ടു: സര്‍ക്കാറിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

Wed, 27-08-2014 02:23:00 PM ;
കൊച്ചി

kerala high courtസംസ്ഥാനത്ത് പുതിയ ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം. പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത് അനാവശ്യമായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ഇല്ലാതെ 148 പഞ്ചായത്തുകളില്‍ പ്ലസ്ടു അനുവദിക്കാനുള്ള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് നടപ്പാക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും കോടതി പറഞ്ഞു.

 

പ്ലസ്ടു ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ബുധനാഴ്ച വാദം കേള്‍ക്കുകയായിരുന്നു കോടതി. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്ത സ്കൂളുകള്‍ക്ക് മാത്രം പുതിയ പ്ലസ്‌ടു കോഴ്സുകളും അധികബാച്ചുകളും അനുവദിച്ചാല്‍ മതിയെന്നായിരുന്നു വിധി. വിവിധ സ്കൂള്‍ മാനേജ്മെന്റുകളും അധ്യാപക-രക്ഷാകര്‍തൃ സമിതികളും സമര്‍പ്പിച്ച 88 ഹര്‍ജികള്‍ പരിഗണിച്ച് ജസ്റ്റിസ്‌ പി.ആര്‍ രാമചന്ദ്ര മേനോന്റെ സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവും പുതിയ ബാച്ചുകള്‍ അനുവദിച്ച മന്ത്രിസഭാ ഉപസമിതിയുടെ നടപടിയെ വിമര്‍ശിക്കുന്നതായിരുന്നു.

 

ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി 134 പഞ്ചായത്തുകളിലെ 258 സര്‍ക്കാര്‍-എയ്ഡഡ്‌ സ്കൂളുകളിലായി 640 ബാച്ചുകള്‍ ആരംഭിക്കാനാണ് ശുപാര്‍ശ നല്‍കിയിരുന്നത്. എന്നാല്‍, ഈ സ്കൂളുകള്‍ ഉള്‍പ്പെടെയും അല്ലാതെയും 700 ബാച്ചുകള്‍ ആണ് മന്ത്രിസഭാ ഉപസമിതി അനുവദിച്ചത്. ആഗസ്ത് 18 തിങ്കളാഴ്ച പുറപ്പെടുവിച്ച സിംഗിള്‍ ബഞ്ച് വിധിയനുസരിച്ച് 280 സ്കൂളുകള്‍ക്ക് പ്ലസ്ടു ബാച്ച് നഷ്ടപ്പെടും. പുതുതായി അനുവദിച്ച സ്കൂളുകളില്‍ പ്രവേശനം അന്തിമഘട്ടത്തിലാണെന്നും ഇടക്കാല വിധി പതിനായിരക്കണക്കിന് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Tags: