Skip to main content
ന്യൂഡല്‍ഹി

quarry

 

പാരിസ്ഥിതിക അനുമതിയില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പാറമടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കാന്‍ ഒരു വര്‍ഷം സാവകാശം നല്‍കണമെന്ന് കേരളം. ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജിയിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

 

ജൂലൈ എട്ടിന് ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് ബാധകമായ ഏകദേശം 2,400 പാറമടകള്‍ അടച്ചുപൂട്ടിയാല്‍ സംസ്ഥാനത്തെ നിര്‍മ്മാണ മേഖല സ്തംഭിക്കുമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. ചെറിയ പാറമടകള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിനായി അടുത്ത വര്‍ഷം ഫെബ്രുവരിയെങ്കിലും സമയം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

 

അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഖനനത്തിന് പാരിസ്ഥിതിക അനുമതി വേണമെന്ന 2012-ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ആഗസ്തില്‍ ഹരിത ട്രൈബ്യൂണല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് സംസ്ഥാനം പാലിക്കുന്നില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ട്രിബ്യൂണലിന്റെ ഉത്തരവ്.