പെണ്‍വാണിഭം നടത്തി കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ച് പണം തട്ടിയ കേസിലെ പ്രതിയെ തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റല്‍ പരിസരത്ത് നിന്ന്‍ പോലീസ് പിടികൂടി. കൊച്ചിയില്‍ നടന്ന സംഭവത്തില്‍ പ്രതിയായ ചേര്‍ത്തല സ്വദേശി ജയചന്ദ്രനാണ് അറസ്റ്റിലായത്. ഇയാള്‍ എം.എല്‍.എ ഹോസ്റ്റലില്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്നാരോപണം ഉയര്‍ന്നിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ ടി. ശരത്ചന്ദ്ര പ്രസാദിന്റെ പേരിലെടുത്ത മുറിയിലാണ് ഇയാള്‍ കഴിഞ്ഞിരുന്നതെന്നാണ് ആരോപണം. ഇടതുപക്ഷ എം.എല്‍.എമാര്‍ ഹോസ്റ്റലിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും സ്പീക്കർ പ്രതികരിക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുനില്‍ കൊട്ടാരക്കര എന്നയാള്‍ക്കാണ് താന്‍ മുറിയെടുത്തു നല്‍കിയതെന്നും ഇയാള്‍ അവിടെ കഴിഞ്ഞിരുന്ന കാര്യം തനിയ്ക്ക് അറിയില്ലായിരുന്നുവെന്നും ശരത്ചന്ദ്ര പ്രസാദ് പ്രതികരിച്ചു. ഇവന്റ് മാനേജര്‍ എന്ന നിലയില്‍ ജയചന്ദ്രനെ അറിയാമെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ജയചന്ദ്രന്‍ എം.എല്‍.എ ഹോസ്റ്റലില്‍ കഴിയുന്നതായി കണ്ടെത്തിയത്. സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ അനുമതിയോടെയാണ് ഷാഡോ പോലീസ് ബുധനാഴ്ച രാത്രി ഹോസ്റ്റലില്‍ പരിശോധന നടത്തിയത്.