Skip to main content
കൊച്ചി

 

അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‍ കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം അന്വേഷിക്കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയായി അഡ്വക്കേറ്റ് ദേവന്‍ രാമചന്ദ്രനെ നിയമിച്ചു. കുട്ടികളെ കൊണ്ട് വന്ന സംഭവത്തില്‍ കേസ് അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവന്ന കേസില്‍ സി.ബി.ഐ അന്വേഷണമാണ് ഉചിതമെന്ന് ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

 

അതിനിടെ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണ് സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മുദ്രവച്ച കവറില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷയായ ബഞ്ച് കേസ് എട്ടിന് വീണ്ടും പരിഗണിക്കും.