പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും മിത്രനികേതന്‍ സ്‌കൂളിന്റെ സ്ഥാപകനുമായ വെള്ളനാട് മിത്രനികേതനിൽ വിശ്വനാഥൻ (86) ഇന്ന് (തിങ്കളാഴ്ച) പുലർച്ചെ അന്തരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പുലർച്ചെ 2.50-ന് ആയിരുന്നു അന്ത്യം. ഉച്ചയ്ക്കു ഒരു മണിമുതൽ രണ്ടുവരെ വെള്ളനാട് ഗവ. സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. മൂന്നു മണിക്ക് മിത്രനികേതനിൽ സംസ്കരിക്കും.
കേരള ഗ്രാമങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹം. വിശ്വഭാരതി, ശാന്തിനികേതൻ യൂണിവേഴ്സിറ്റികളിൽ പഠനം പൂർത്തിയാക്കിയ ശേഷം 1956-ൽ ആണ് മിത്രനികേതന് തുടക്കം കുറിച്ചത്. ഗ്രാമീണരുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക, ദാരിദ്യം ഇല്ലായ്മ ചെയ്യുക, ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യം.
മിത്രനികേതന് കീഴിൽ കൃഷിവിജ്ഞാന കേന്ദ്രം, ഓപ്പൺ യൂണിവേഴ്സിറ്റി സ്റ്റഡി സെന്റർ, പീപ്പിൾസ് കോളേജ് തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ ആരംഭിച്ച് സാമൂഹ്യ വിപ്ലവത്തിന് തുടക്കം കുറിച്ചു. തന്റെ സംരംഭങ്ങളിലൂടെ സാമൂഹ്യ വിപ്ലവത്തിന് തുടക്കം കുറിച്ച മിത്ര നികേതന്‍ വിശ്വനാഥന് ഇദ്ദേഹത്തിന്റെ സാമൂഹ്യ സേവനങ്ങളെ മുന്നിര്‍ത്തി 2007-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
ഭാര്യ: സേതു വിശ്വനാഥൻ, മക്കൾ: ആശ, ബീന, ചിത്ര. മരുമക്കൾ: ഡോ.രഘുരാംദാസ്, ആർ.റാംബാബു (ആലപ്പുഴ ജില്ലാ ജഡ്ജി)