നിലമ്പൂരിലെ കോണ്‍ഗ്രസ് പാർട്ടി ഓഫീസിലെ തൂപ്പുക്കാരി രാധ കൊല്ലപ്പെട്ട കേസില്‍ മന്ത്രി ആര്യാടൻ മുഹമ്മദിന്‍റെ മകനും സംവിധായകനുമായ ആര്യാടൻ ഷൗക്കത്തില്‍ നിന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തു. കൂടാതെ ഷൗക്കത്തിന്‍റെ സെക്രട്ടറി വി.രാജുവിന്‍റെയും ഡ്രൈവറുടെയും ഉള്‍പ്പെടെ ഒന്പതു പേരുടേയും മൊഴി രേഖപ്പെടുത്തി.
നിലമ്പൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ ആര്യാടന്‍ മുഹമ്മദിന്റെ പി.എ പ്രതി ബിജു നായരുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആര്യാടന്‍ ഷൗക്കത്തിന്‍റെ മൊഴിയെടുത്തത്. രാധ വധക്കേസില്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് ബിജു നായര്‍ ആര്യാടന്‍ ഷൗക്കത്തുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് നേരത്തെ നിലമ്പൂരിലെ ചാരുത സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍ വെളിപ്പെടുത്തിയിരുന്നു.
രാധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി രാധയുടെ സഹോദരന്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഫെബ്രുവരി അഞ്ചിനായിരുന്നു രാധ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായ ബിജു നായരെയും സുഹൃത്ത് ഷംസുദ്ദീനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം രാധയുടെ മൃതദേഹം കുളത്തില്‍ ചാക്കില്‍ക്കെട്ടി താഴ്ത്തുകയായിരുന്നു.