വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ പരാതിയില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. കൂടാതെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വിഴിഞ്ഞം സീപോര്‍ട്ട് അതോറിറ്റി എന്നിവരോടും വിശദീകരണം തേടിയിട്ടുണ്ട്. നാലാഴ്ചയ്ക്കകം മറുപടി നൽകണം. പരാതി മാര്‍ച്ച് 25-ന് ഹരിത ട്രൈബ്യൂണല്‍ വീണ്ടും പരിഗണിക്കും.
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയുടെ പ്രവർത്തകരും പൂന്തുറ സ്വദേശികളുമായ ജോസഫ്, ക്രിസ്റ്റഫർ, മൈക്കിൾ എന്നിവരാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ചെന്നൈ ബെഞ്ചില്‍ ഹർജി നൽകിയത്. പദ്ധതി ആവാസ വ്യവസ്ഥയെയും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ഗുരുതരമായി ബാധിക്കുമെന്നും വേണ്ടത്ര പഠനമില്ലാതെയാണ് പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി നല്കിയതെന്നും ഹർജിയിൽ പറയുന്നു.
ജനുവരി മൂന്നിനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലായം വിഴിഞ്ഞം പദ്ധതിക്ക് അനുമതി നല്‍കിയത്. തുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ ക്ഷണിച്ചു. ഇതുപ്രകാരം അഞ്ച് കമ്പനികള്‍ താല്‍പര്യപത്രം സമര്‍പ്പിക്കുകയും ചെയ്തു.