Skip to main content
തിരുവനന്തപുരം

ban endosulfanകാസര്‍ഗോഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ റിപ്പബ്ലിക് ദിനം മുതല്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ നടത്തിവന്ന ധര്‍ണ്ണ അവസാനിപ്പിച്ചു. സമരസമിതി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ആശ്വാസ നടപടികള്‍ ത്വരിതപ്പെടുത്താമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. അന്‍പതോളം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരാണ് ധര്‍ണ്ണയില്‍ പങ്കെടുത്തത്.

 

മന്ത്രിമാരായ കെ.പി.മോഹനന്‍, വി.എസ്.ശിവകുമാര്‍, ഡോ.എം.കെ.മുനീര്‍ എന്നിവരാണ് സര്‍ക്കാറിനെ പ്രതിനിധീകരിച്ച് സമരസമിതി നേതാക്കളെ കണ്ടത്. മുഖ്യമന്ത്രിയുടെ നിയമസഭയിലെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും പങ്കെടുത്തു.

 

ദുരിതബാധിതരില്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ആനുകൂല്യത്തിന്റെ ഒന്നാം ഗഡു കിട്ടാത്തവര്‍ക്ക് മാര്‍ച്ച് 31-നകം അവ ലഭ്യമാക്കുമെന്ന് ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. രണ്ടാം ഗഡു നല്‍കുന്നതിലേക്ക് 26 കോടി പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്നും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. അയ്യായിരത്തില്‍ അധികം വരുന്ന ദുരിതബാധിതരില്‍ 3115 പേര്‍ക്ക് ഇതുവരെയും ആനുകൂല്യത്തിന്റെ ആദ്യ ഗഡു കിട്ടിയിട്ടില്ലെന്ന് പ്രക്ഷോഭകര്‍ പറയുന്നു. കാസര്‍ഗോഡിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരില്‍ കെ.പി.അരവിന്ദന്‍ കമ്മിറ്റി 3205 പേരെ പരിശോധിച്ചിരുന്നു.

 

എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസം നിലവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പതിനൊന്നു ഗ്രാമപഞ്ചായത്തുകളില്‍ ഒതുക്കി നിര്‍ത്തരുതെന്ന ആവശ്യത്തിലും അനുകൂല തീരുമാനമായി. ഈ പഞ്ചായത്തുകള്‍ക്ക് പുറത്തുള്ള ദുരിതബാധിതരായ അംഗവൈകല്യം വന്നവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, ശരീരം തളര്‍ന്ന് കിടപ്പിലായവര്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിവങ്ങനെയുളളവരുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കി ആനുകൂല്യങ്ങളില്‍ ആദ്യഗഡു മാര്‍ച്ച് 31 നകം ലഭ്യമാക്കാനും തീരുമാനമായി. വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് ശേഷം തയ്യാറാക്കിയ രോഗികളുടെ പട്ടിക താരതമ്യം ചെയ്ത് ക്രോഡീകരിച്ച് പഞ്ചായത്ത് അതിര്‍ത്തി ബാധകമാക്കാതെ അന്തിമ പട്ടിക തയ്യാറാക്കാനും കെ.പി.അരവിന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭ്യമാക്കാനും തീരുമാനമായി. ഫെബ്രുവരി 28 ഇതിന് സമയപരിധിയായി തീരുമാനിച്ചിട്ടുണ്ട്.

 

ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ട് തളളിക്കളയണമെന്ന ആവശ്യത്തില്‍ ചര്‍ച്ചയില്‍ സമവായത്തിലെത്താന്‍ കഴിയാഞ്ഞതിനാല്‍ നിര്‍ദ്ദേശം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാനും തീരുമാനിച്ചു. കടമെടുത്ത് ചികിത്സ നടത്തിയ ദുരന്തബാധിതരുടെമേലുളള ജപ്തി തുടങ്ങിയ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് യോഗത്തിലുയര്‍ന്ന പൊതുവികാരം കണക്കിലെടുത്ത് ഇത് സംബന്ധിച്ച ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ജനുവരി 31 നകം തേടി അനുകൂല നടപടിയെടുക്കണമെന്ന് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.

 

ദുരിതബാധിതര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തും. എന്നാല്‍ അടിയന്തര ഘട്ടങ്ങളിലും കുട്ടികള്‍ ജനിക്കുന്ന സന്ദര്‍ഭങ്ങളിലും നിലവില്‍ കളക്ടറുടെ നേതൃത്വത്തില്‍ ചുമതലപ്പെടുത്തിയ സമിതിയുടെ ചികിത്സാ സഹായം ലഭിക്കും. ഗോഡൗണുകളില്‍ കണ്ടെയിനറുകളില്‍ സൂക്ഷിച്ചിട്ടുളള എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്ത് മൂന്ന് മാസത്തിനകം നിര്‍വീര്യമാക്കണമെന്ന ആവശ്യം പരിഗണിക്കും. നെഞ്ചാംപറമ്പില്‍ എന്‍ഡോസള്‍ഫാന്റെ സാന്നിധ്യമുണ്ടെന്ന സംശയം ദൂരീകരിക്കുന്നതിന് സമരസമിതി പ്രതിനിധികളുടെ സഹകരണത്തോടെ സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ സഹായം തേടി പരിശോധന നടത്തും. ബഡ്‌സ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് നേരത്തെ തീരുമാനിച്ച 1500 രൂപ അധിക വേതനം ലഭ്യമാക്കാന്‍ നടപടിയെടുക്കും. ബഡ്‌സ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് നിശ്ചിത പരിധിയായ പഞ്ചായത്തിനു പുറത്തു നിന്നും കുട്ടികളെ എത്തിക്കുന്നതിനും പെര്‍മിസീവ് അനുമതി നല്‍കും. ദുരന്ത ബാധിതര്‍ക്ക് അനുവദിച്ച പെന്‍ഷന്‍ തുകയില്‍ വര്‍ദ്ധനവിനായി ശുപാര്‍ശ നല്‍കാനും യോഗത്തില്‍ തീരുമാനമായി.

 

യോഗത്തില്‍ എം.എല്‍.എമാരായ കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), കെ.കുഞ്ഞിരാമന്‍ (ഉദുമ), എന്‍.എ.നെല്ലിക്കുന്ന്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഡോ.മുഹമ്മദ് അസീല്‍ , മുന്‍ മന്ത്രി ബിനോയ് വിശ്വം, സമരസമിതി പ്രതിനിധികളായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, എന്‍.സുബ്രമണ്യന്‍, ടി.ശോഭന, സുള്‍ഫത്ത്, മുനീസ, തുടങ്ങിയവര്‍ സംബന്ധിച്ചു.