ആദ്യഭാര്യ രശ്മി കൊല്ലപ്പെട്ട കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ ബിജു രാധാകൃഷ്ണന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കേസില്‍ രണ്ടാം പ്രതിയായിരുന്ന ബിജുവിന്റെ അമ്മ രാജമ്മാളിനെ സ്ത്രീധന പീഡന നിരോധന നിയമപ്രകാരം മൂന്ന്‍ വര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി അശോക് മേനോനാണ് ശിക്ഷ വിധിച്ചത്.
ജീവപര്യന്തത്തിന് പുറമേ തെളിവ് നശിപ്പിക്കല്‍, സ്ത്രീധന പീഡനം, കുട്ടിയെ ഉപദ്രവിക്കല്‍ എന്നീ കുറ്റങ്ങളില്‍ ഒമ്പത് വര്‍ഷം കഠിനതടവും 1.01 ലക്ഷം രൂപ പിഴയും ബിജുവിന് വിധിച്ചിട്ടുണ്ട്. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ അടക്കാതിരുന്നാൽ ആറര വർഷം കൂടി കഠിനതടവ് അനുഭവിക്കണം. രാജമ്മാളിന് അര ലക്ഷം രൂപ പിഴ വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം തടവ് അനുഭവിക്കണം. പിഴത്തുക രശ്മിയുടെ രണ്ട് മക്കള്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.