ശരിയായ കമ്മ്യൂണിസ്റ്റ് നന്മയ്ക്കു വേണ്ടി പോരാടിയ നേതാവായിരുന്നു കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ. വലതുപക്ഷ അവസരവാദത്തിനെതിരെ പോരാടിയ ധീരനായ നേതാവാണെന്ന് ടി.പിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി.പിയെ കുറിച്ച് ഓർക്കാട്ടേരിയിലെ മലയാളം സാംസ്കാരിക വേദി തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ ഭാഗമായി നാലു ദിവസം മുന്പ് അനുവദിച്ച അഭിമുഖത്തിലാണ് വി.എസ് ഇക്കാര്യം പറഞ്ഞത്.
യഥാർത്ഥ കമ്മ്യൂണിസ്റ്റു നന്മയ്ക്കു വേണ്ടി പോരാടിയ ചന്ദ്രശേഖരനെയാണ് വളരെ അപായകരമായ രീതിയിൽ കശാപ്പു ചെയ്തതത്. അതിനു ഉത്തരവാദികൾ ആരായാലും അവർ സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടപ്പെടുമെന്നും വി.എസ് പറഞ്ഞു.
ടി.പി കേസിൽ അറസ്റ്റിലായ പ്രതികളെ സ്വർണക്കടത്തു കേസിൽ പിടിയിലായ ഫായിസ് ജയിലിൽ സന്ദർശിച്ചത് ആർക്കും അത്ഭുതമുണ്ടാക്കുന്ന കാര്യമാണ്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. പൊലീസുകാരുടെ അനുവാദം മാത്രമല്ല, സഹായവും ഫായിസിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു