മുന്നോക്ക സമുദായത്തെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ നയമാണ് സര്‍ക്കാറിന്റേതെന്നും ഈ നയം യു.ഡി.എഫിനും കോണ്‍ഗ്രസിനും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ലത്തീന്‍ കത്തോലിക്കാ സഭ. കേരള റീജിയന് ലത്തീന്‍ കത്തോലിക്കാ കൌണ്‍സിലിന്റെ രാഷ്ട്രീയ പ്രമേയമാണ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
മുന്നോക്ക സമുദായ കോര്പ്പറേഷന് ചെയര്മാന് മാത്രം ക്യാബിനറ്റ് പദവി നല്കിയ നടപടി സര്‍ക്കാറിന്റെ പ്രീണന നയത്തിന് ഉദാഹരണമായി പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഇത് സാമൂഹിക നീതിയും സമുദായ സൗഹാര്‍ദ്ദവും തകര്‍ക്കുമെന്ന് പ്രമേയം മുന്നറിയിപ്പ് നല്കുന്നു.
സര്‍ക്കാറിലെ പ്രധാന സ്ഥാനങ്ങള്‍ മുന്നോക്ക സമുദായങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തീരുമാനിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സഭയുടെ തിരുവനന്തപുരം അതിരൂപതാ മേത്രോപ്പോലീത്തയും കൌണ്‍സില്‍ അധ്യക്ഷനുമായ ഡോ. എം. സൂസപാക്യവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് കേരളത്തിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ പാഠമുള്‍ക്കൊള്ളണമെന്നും സൂസപാക്യം ആവശ്യപ്പെട്ടു.
ലോകസഭാ തിരഞ്ഞെടുപ്പില്‍ പിന്നോക്ക സമുദായങ്ങളെ പിന്തുണയ്ക്കുന്നവര്ക്കായിരിക്കും സഭയുടെ പിന്തുണയെന്ന് പ്രമേയത്തില്‍ പറയുന്നു. പ്രമേയം അഴിമതിക്കെതിരെയുള്ള ആം ആദ്മി പാര്‍ട്ടിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു.
കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുക, മൽസ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, തീരനിയമത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൌണ്‍സില്‍ ജനജാ•ഗരണ ജാഥ സംഘടിപ്പിക്കും. ജനുവരി 28ന് കണ്ണൂരില്‍ നിന്ന് ആരംഭിച്ച് ഫെബ്രുവരി 26ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ജാഥ രാഷ്ട്രീയകാര്യസമിതി കണ്‍വീനര്‍ ഷാജി ജോര്‍ജ് നയിക്കും.