ലൈസന്‍സ് പുതുക്കാത്ത ബാറുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി. ബിവറേജസ് ഔട്ട്ലറ്റുകള്‍ക്ക് നല്‍കിയ അനുമതി ബാറുകള്‍ക്കും ബാധകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രവീൺ കുമാർ നികുതി വകുപ്പിനെ അറിയിക്കുകയായിരുന്നു. സര്‍ക്കാരിന്‍റെ മദ്യനയം ഇതുവരെ പുതുക്കാത്തതിനെ തുടർന്ന് ബാറുകള്‍ക്ക് ഏപ്രിൽ ഒന്നാം തീയതി മുതൽ തുറന്ന് പ്രവർത്തിക്കാൻ കഴിയുമായിരുന്നില്ല.
ലൈസൻസ് പുതുക്കേണ്ടെന്ന് കെ.പി.സി.സി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇതോടെ എഴുന്നൂറ്റി അന്‍പതോളം ബാറുകളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിട്ടത്. തുടർന്നാണ് ബാറുടമകൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. നിലവാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 400-ല്‍പരം ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള തീരുമാനം നേരത്തെ ചര്‍ച്ചയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് നയപരമായ തീരുമാനങ്ങള്‍ ഒന്നും എടുക്കാന്‍ കഴിയില്ല.
ഇനി മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രം ബാർ ലൈൻസ് നൽകിയാൽ മതിയെന്നും ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് നൽകേണ്ടെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 750-ഓളം ബാറുകളാണ് സംസ്ഥാനത്തുള്ളത്. ഇവയുടെ ലൈസന്‍സ് പുതുക്കുന്നതിലൂടെ 200 കോടിയോളം രൂപ കിട്ടാതെ വരുന്നത് സര്‍ക്കാരിന് വന്‍നഷ്ടം വരുത്തുമായിരുന്നു.