ഒളിവില്‍ പോകാനും മുന്‍കൂര്‍ ജാമ്യമെടുക്കാനും പറഞ്ഞത് ശിവശങ്കര്‍: സ്വപ്ന

Glint Desk
Sat, 05-02-2022 11:04:27 AM ;

ശിവശങ്കറിന്റെ ആത്മകഥയില്‍ പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമെന്ന് സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്ത് കേസില്‍ പെട്ടതോടെ ഒളിവില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ആവശ്യപ്പെട്ടതും ശിവശങ്കറാണ്. ഊട്ടിയിലെ കുതിരയെപ്പോലെയാണ് താന്‍. എല്ലാ നിര്‍ദ്ദേശങ്ങളും തന്ന് നയിക്കാന്‍ ആളുണ്ടായിരുന്നു. താനവരെ കണ്ണടച്ച് പിന്താങ്ങി. വശങ്ങളിലെ കാഴ്ചകള്‍ മറയ്ക്കപ്പെട്ട നിലയിലായിരുന്നു. ശിവശങ്കര്‍ അടക്കമുള്ളവര്‍ പറഞ്ഞത് അനുസരിക്കുക മാത്രമായിരുന്നു ചെയ്തിരുന്നതെന്നും അവര്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുകേസില്‍ ശിവശങ്കറിന്റെ വാദങ്ങള്‍ പച്ചക്കള്ളമെന്ന് സ്വപ്ന കുറ്റപ്പെടുത്തി. നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ പുസ്തകത്തിലെ വാദം തെറ്റാണ്. ബാഗില്‍ എന്തായിരുന്നുവെന്ന് ശിവശങ്കറിന് അറിയാമായിരുന്നെന്നും സ്വപ്ന വെളിപ്പെടുത്തി. ഒന്നേകാല്‍ വര്‍ഷം ജയിലില്‍ കിടന്നപ്പോഴത്തെ വേദനയേക്കാള്‍ വലുതാണ് ശിവശങ്കര്‍ തന്നെ തള്ളിപ്പറഞ്ഞതിന്റെ വേദനയെന്നും സ്വപ്‌ന.

മുഖ്യമന്ത്രിയെ കേസില്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് തന്നെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെടുത്തിയതെന്ന് ശിവശങ്കര്‍ 'അശ്വത്ഥാമാതാവ് വെറും ആന' എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്റെ ജന്മദിനത്തില്‍ സ്വപ്ന സുരേഷ് ഐ ഫോണ്‍ നല്‍കി ചതിക്കുകയായിരുന്നുവെന്ന് ശിവശങ്കര്‍ പുസ്തകത്തില്‍ പറഞ്ഞിരുന്നു.

Tags: