ഒരിഞ്ച് പിന്നോട്ടില്ല, വിമര്‍ശനങ്ങള്‍ ജനവികാരം സര്‍ക്കാരിനെതിരാക്കാന്‍; മുഖ്യമന്ത്രി

Glint Desk
Fri, 27-08-2021 10:46:56 AM ;

കൊവിഡ് പ്രതിരോധം പാളിയെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവികാരം സര്‍ക്കാരിനെതിരാക്കാനും കൊവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ് ഇതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

പ്രതിരോധത്തില്‍ കേരള മാതൃക തെറ്റെങ്കില്‍ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടത്? രണ്ടാംതരംഗം എത്തിയത് വൈകിയാണ്. ജനസാന്ദ്രതയും കൂടുതല്‍. ഇതറിയാത്തവരല്ല വിമര്‍ശകരെന്നും ലേഖനത്തില്‍ പറയുന്നു.

അനാവശ്യ വിവാദങ്ങള്‍ക്ക് ചെവി കൊടുത്ത് ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നും ഒരിഞ്ചുപോലും സര്‍ക്കാര്‍ പുറകോട്ടു പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

കേരളത്തില്‍ ഒരാള്‍ പോലും ഓക്സിജന്‍ കിട്ടാതെ മരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി കേരളം ഒരു തുളളി വാക്സിന്‍ പോലും കേരളം നഷ്ടപ്പെടുത്തിയിട്ടില്ലെന്നതും ഓര്‍മിപ്പിച്ചു. മൂന്നാം തരംഗത്തെ നേരിടാനുളള ഇടപെടലുകള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പീഡിയാട്രിക് ഐ.സി.യുകളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുകയും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പീഡിയാട്രിക് ഐ.സി.യു വാര്‍ഡുകള്‍ ഒരുക്കുന്നതിനും തുടക്കമിട്ടിട്ടുണ്ട്. തദ്ദേശീയമായി വാക്സിന്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തുകയാണ്.

മഹാമാരിക്കെതിരായുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ആണെന്നതും അതുറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ് എന്നതും അറിയാവുന്നവര്‍, അതൊക്കെ മറച്ചുവച്ചുകൊണ്ട് ബോധപൂര്‍വ്വം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിവരുന്ന അകമഴിഞ്ഞ സഹകരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത് എന്നും മുഖ്യമന്ത്രി എഴുതുന്നു.

Tags: