അഭിമന്യുവിനെ കൊലപ്പെടുത്തിയത് പരിശീലനം ലഭിച്ച ആര്‍.എസ്.എസ്സുകാരെന്ന് എസ്.എഫ്.ഐ; രണ്ട് പേര്‍ കസ്റ്റഡിയില്‍

Glint desk
Thu, 15-04-2021 11:10:00 AM ;

ആലപ്പുഴയില്‍ പതിനഞ്ചുകാരനായ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍.എസ്.എസിനെതിരെ രംഗത്ത് വന്ന് എസ്.എഫ്.ഐ, ആര്‍.എസ്.എസ് നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം രംഗത്തുവന്നിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സഞ്ജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാന്‍ വള്ളിക്കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

പതിനഞ്ചു വയസ് മാത്രം പ്രായമുള്ള അഭിമന്യുവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജ്യേഷ്ഠന്‍ അനന്തുവിനെ ലക്ഷ്യം വെച്ചാണ് പരിശീലനം ലഭിച്ച ആര്‍.എസ്.എസുകാര്‍ എത്തിയത്, ജ്യേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയതെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയവുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ തയ്യാറായ സംഘപരിവാര്‍ ഗുണ്ടകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും എസ്.എഫ്.ഐ പറയുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് സി.പി.ഐ.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വിഷുവിന് പടയണിവെട്ടം ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിനിടെയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. രാത്രി പത്ത് മണിയോട് കൂടിയായിരുന്നു ആക്രമണം നടന്നത്. മറ്റ് രണ്ട് പേര്‍ക്ക് കൂടി വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Tags: