പാലായില്‍ മാണി സി കാപ്പന്‍ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങുന്നു?

Glint desk
Thu, 14-01-2021 11:51:15 AM ;

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ നിന്ന് ആര് മല്‍സരിക്കും എന്നതിനെ ചൊല്ലി നിരവധി വാദപ്രതിവാദങ്ങളാണ് കഴിഞ്ഞ കുറെ നാളുകളായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പാലാ വിട്ട് കൊടുക്കില്ലെന്ന് മാണി സി കാപ്പനും പാലായില്‍ നിന്ന് മല്‍സരിക്കാനായി എം.പി സ്ഥാനം രാജിവെച്ച് ജോസ് കെ മാണിയും ചര്‍ച്ചയ്ക്ക് മാറ്റ് കൂട്ടി. ഇതിനിടെ പാലായില്‍ നിന്ന് മല്‍സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പി.സി ജോര്‍ജും രംഗത്തെത്തി. ഇപ്പോള്‍ പാലായില്‍ മാണി സി കാപ്പന്‍ വിഭാഗം വിട്ടുവീഴ്ചയ്ക്കൊരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. 

രാജ്യസഭാ സീറ്റോ പകരം വാഗ്ദാനമോ വേണമെന്നാണ് കാപ്പന്‍ വിഭാഗത്തിന്റെ ആവശ്യം. പാലാ സീറ്റ് നല്‍കാമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കണമെന്ന നിലപാടിലായിരുന്നു നേരത്തെ മാണി സി കാപ്പന്‍. എന്നാല്‍ ഇപ്പോള്‍ ഈ നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും എന്‍.സി.പി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലും സീറ്റിന്റെ കാര്യത്തില്‍ ഉറപ്പ് ലഭിച്ചിരുന്നില്ല.

എന്‍.സി.പിയില്‍ ഭിന്നത രൂക്ഷമായിരിക്കെ സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ ഇന്ന് മുംബൈയിലെത്തി ശരദ് പവാറിനെ വീണ്ടും കാണും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് കൂടിക്കാഴ്ച. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും എല്‍.ഡി.എഫില്‍ അവഗണന നേരിടുന്ന വിഷയങ്ങളും പാര്‍ട്ടി അധ്യക്ഷനെ ബോധിപ്പിക്കും.

എല്‍.ഡി.എഫില്‍നിന്നു അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ മറ്റു സാധ്യതകള്‍ നോക്കാമെന്നാണ് പവാറിന്റെ അഭിപ്രായം. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇടപെട്ട് കൂടുതല്‍ സീറ്റ് വാഗ്ദാനം ചെയ്താല്‍ യു.ഡി.എഫിന് അനുകൂലമായ നിലപാട് പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. പ്രശ്നപരിഹാരത്തിന് ശരദ് പവാര്‍ ഉടന്‍ കേരളത്തിലെത്തുമെന്നാണ് സൂചന.

Tags: