ദക്ഷിണ കൊറിയയില്‍ കൊവിഡിന്റെ രണ്ടാം തരംഗം

Glint desk
Tue, 23-06-2020 01:09:02 PM ;

ദക്ഷിണ കൊറിയയില്‍ കൊവിഡിന്റെ രണ്ടാം തരംഗം സ്ഥിരീകരിച്ചു. രാജ്യത്ത് മെയ് മാസത്തോടെ രണ്ടാം വരവ് ഉണ്ടായെന്നാണ് കൊറിയന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ മേധാവി ജുങ് എന്‍ ക്യോങ് വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ്. ഇതിനെ തുടര്‍ന്നാണ് രോഗവ്യാപനത്തിന്റെ രണ്ടാം വരവുണ്ടായെന്ന നിഗമനത്തില്‍ അധികൃതര്‍ എത്തിയത്. തലസ്ഥാനമായ സോളിലെ നൈറ്റ്ക്ലബ്ബില്‍ നിന്ന് പകര്‍ന്ന കേസുകള്‍ ഉള്‍പ്പെടെ രണ്ടം വരവിന്റെ ഭാഗമായുള്ളതാണെന്നും ഇവര്‍ പറയുന്നു.

രോഗത്തിന്റെ ആദ്യവ്യാപനം ഏപ്രില്‍ മാസത്തോടെ അവസാനിച്ചതായും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രണ്ടാം വരവിന്റെ സൂചനകളാണെന്നുമാണ് കൊറിയന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ കണക്കുകൂട്ടുന്നത്. നിലവില്‍ ചെറിയ തോതിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതിനാല്‍ രോഗത്തിന്റെ ആദ്യതരംഗം അവസാനിച്ചില്ലെന്നായിരുന്നു ഇതുവരെ ദക്ഷിണ കൊറിയ വിശ്വസിച്ചിരുന്നത്. എന്നാല്‍ രണ്ടാം ഘട്ട വ്യാപനമാണ് തുടങ്ങിയിരിക്കുന്നത് എന്നാണ് ഇപ്പോള്‍ പുതിയ കണക്കുകളില്‍ കൂടി ലഭിക്കുന്ന സൂചനകള്‍. മെയ് ആദ്യ ആഴ്ചയിലെ വാരാന്ത്യ അവധിസമയത്ത് സോള്‍ കേന്ദ്രീകരിച്ച് പുതിയ അണുബാധയുടെ തുടക്കമുണ്ടായി എന്നാണ് ഇപ്പോഴത്തെ വിവരങ്ങള്‍.

രോഗഭീതിയുടെ പശ്ചാത്തലത്തില്‍ ദീജിയോണ്‍, സൗത്ത് സോള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കൂട്ടം ചേരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് സോള്‍ നഗരത്തിന്റെ മേയര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്തടുത്ത 3 ദിവസങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ ആശുപത്രികളില്‍ കിടത്തി ചികില്‍സയ്ക്കുള്ള സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നാണ് മേയറിന്റെ മുന്നറിയിപ്പ്. 

വീണ്ടും ലോക്ക്ഡൗണിലേക്ക് പോകാന്‍ ഭരണാധികാരികള്‍ ആഗ്രഹിക്കുന്നില്ലാത്തതുകൊണ്ട് തന്നെ ജനങ്ങള്‍ സ്വയം സന്നദ്ധരായി നിയന്ത്രണങ്ങള്‍ പാലിക്കണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. അതിനൊപ്പം രോഗപരിശോധന വര്‍ധിപ്പിക്കുകയും രോഗബാധിതരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യുകയും വേണം.

വന്‍തോതിലുള്ള രോഗവ്യാപനം കുറയുകയും അത് വളരെ കുറച്ച് കേസുകളിലേക്ക് എത്തിക്കുകയും ചെയ്തിരുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. ദിനംപ്രതി ആയിരക്കണക്കിന് പുതിയ കൊവിഡ്ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന സ്ഥാനത്ത് ചില ദിവസങ്ങളില്‍ അടുപ്പിച്ച് പുതിയ കേസുകള്‍ ഇല്ലാതെ വന്നതോടെ രോഗവ്യാപനം നിയന്ത്രണത്തിലെത്തി എന്നായിരുന്നു അനുമാനം.

നിലവില്‍ 1,272, ആളുകളാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. ഇതുവരെ 280 ആളുകളാണ് ദക്ഷിണ കൊറിയയില്‍ കൊവിഡ്ബാധിച്ച് മരിച്ചത്. ആകെ 12,000 ആളുകളിലാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 

Tags: